തിരുവനന്തപുരം: വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കനക്കാൻ സാദ്ധ്യതയുള്ള സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരുന്ന അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കാസർകോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും കോട്ടയം മുതൽ തിരുവനന്തപുരം വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെങ്കിലും മുന്നറിയിപ്പ് ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല.
മഴയ്‌ക്കൊപ്പം കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള- കർണാടക തീരത്തും, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം. ചൊവ്വാഴ്ച മുതൽ ശനിയാഴ്ചവരെയാണ് മത്സ്യബന്ധനത്തിന് വിലക്കുള്ളത്. കടൽക്ഷോഭത്തിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അധികൃതർ നൽകുന്ന അറിയിപ്പുകൾ കൃത്യമായി പാലിക്കാനും നിർദ്ദേശമുണ്ട്.
Discussion about this post