തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് നടി സജിത മഠത്തിൽ. ഇത്രയും വലിയൊരു തട്ടിപ്പ് നടത്താൻ നിഖിലിന് ആരാണ് ധൈര്യം നൽകുന്നത്? അങ്ങനെയൊരു സിസ്റ്റം കേരളത്തിലുണ്ടോ എന്നാണ് സജിത മഠത്തിൽ ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
നിഖിലിന്റെ വിഷയത്തിൽ താൻ ഒന്നും മിണ്ടരുതെന്ന് കരുതിയാണ്. മനസ്സമാധാനം കളയാൻ ആർക്കും താത്പര്യം ഉണ്ടാവില്ലല്ലോ. എങ്കിലും ഇതെല്ലാം മാറി നിന്ന് കാണുമ്പോൾ ആർക്കും തോന്നാവുന്ന ചില സംശയങ്ങളാണ് എന്ന് നടി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നിഖിലിന്റെ വിഷയത്തിൽ ഒന്നും മിണ്ടരുതെന്ന് കരുതിയതാണ്. മനസ്സമാധാനം കളയാൻ ആർക്കും താൽപര്യം ഉണ്ടാവില്ലല്ലോ. എങ്കിലും ഇതെല്ലാം മാറി നിന്നു കാണുമ്പോൾ തോന്നുന്ന ചില സംശയങ്ങളാണ്.
1. യഥാർഥത്തിൽ നിഖിൽ എന്ന ചെറുപ്പക്കാരന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നൽകുന്ന ഒരു സിസ്റ്റം കേരളത്തിൽ നിലനിൽക്കുന്നുണ്ടോ? പിടിക്കപ്പെടില്ല എന്ന ഉറപ്പ് നൽകുന്നത് ആരാണ്?
2. തങ്ങൾ തോൽപ്പിച്ച ഒരു വിദ്യാർഥി അതേ കോളജിൽ ഉന്നത വിദ്യാഭ്യാസത്തിന് മറ്റൊരു യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റുമായി വരുമ്പോൾ ആ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർക്ക് നിശ്ശബ്ദരായി ഇരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാവും?
3. കോളജിലെ വിദ്യാർഥി നേതാക്കൻമാർ ക്ലാസ്സിൽ ഒരിക്കൽ പോലും വന്നില്ലെങ്കിലും അവർക്ക് പൂർണമായ ഹാജറും കൂടിയ ഇന്റേണൽ മാർക്കും നൽകുവാൻ അധ്യാപകർ നിർബന്ധിതരാകുന്നത് എന്തുകൊണ്ടാവും?
4. ഈ കുട്ടികളെ കൃത്യമായി മുന്നോട്ടു നയിക്കേണ്ട അധ്യാപകർക്ക് ഇവിടെ എന്താണ് സംഭവിക്കുന്നത്? അതിന് അവരെ തടസ്സപ്പെടുത്തുന്നത് എന്തായിരിക്കും? തൽക്കാലിക ലാഭങ്ങൾ മാത്രമായിരിക്കുമോ ഈ അധ്യാപകരെ നിശബ്ദരാക്കുന്നുണ്ടാവുക?
ഞാൻ പറഞ്ഞില്ലെ സംശയം ചോദിച്ചെന്നെ ഉള്ളൂ. കൊല്ലരുത്!
Discussion about this post