പാലക്കാട്: തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ.വിദ്യ. കേസ് നേരിടാൻ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വിദ്യ പറഞ്ഞു. ” മാദ്ധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ചു, നിയമപരമായി മുന്നോട്ട് പോകും. കെട്ടിച്ചമച്ച കേസാണെന്ന് എല്ലാവർക്കും അറിയാം. കോടതിയിലേക്കാണ് പോകുന്നത്, ഏതറ്റം വരെയും പോകുമെന്നും വിദ്യ പറഞ്ഞു. എന്നാൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയോ, കേസിന് പിന്നിൽ മറ്റ് എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ ചോദ്യങ്ങളോട് വിദ്യ പ്രതികരിച്ചില്ല. വൈദ്യപരിശോധനയ്ക്ക് ശേഷം വിദ്യയെ മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ടുപോയി. ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മെഡിക്കൽ സംഘം വിദ്യയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചത്.
വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പോലീസും നീക്കം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇന്നലെ രാത്രിയോടെ വിദ്യയെ പിടികൂടുന്നത്. മഹാരാജാസിൻറെയെന്നല്ല ഒരു കോളേജിൻറെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലിൽ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാൻ അവസരം ലഭിച്ചത്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അതേസമയം വിദ്യയുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥരും കണ്ടെത്തിയിട്ടുണ്ട്. താൻ വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്ന് മൊഴി നൽകിയ വിദ്യ, പക്ഷേ ബയോഡേറ്റ തയ്യാറാക്കിയത് താൻ തന്നെയാണെന്നും സമ്മതിച്ചു. ഈ ബയോഡേറ്റയിൽ മഹാരാജാസിലെ പ്രവൃത്തി പരിചയം അവകാശപ്പെടുന്നുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡേറ്റയാണ് വിദ്യ അട്ടപ്പാടി ഗവ.കോളേജിൽ സമർപ്പിച്ചത്. മഹാരാജാസിൽ കൂടെ പഠിച്ചവരും കോൺഗ്രസിന്റെ അധ്യാപക സംഘടനാ നേതാക്കളും ചേർന്നാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. കുറ്റം ചെയ്തത് കൊണ്ടല്ല ഒളിവിൽ പോയത്. അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും വിദ്യ പറയുന്നു.
Discussion about this post