തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എബിവിപി അറിയിച്ചു. എ ബി വി പി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജൂൺ 23, വെള്ളിയാഴ്ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ് അറിയിച്ചു.
ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും, എസ്എഫ്‌ഐക്ക് വിടുപണി ചെയ്യുന്ന പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെയുമാണ് എ ബി വി പിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് മാർച്ച് നടത്തിയത്.
വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ അഭ്യാസമാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ് പറഞ്ഞു. അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post