ടൈറ്റാനിക്ക് കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയി കാണാതായ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. പേടകത്തിൽ അവശേഷിച്ചിരുന്ന ഓക്‌സിജനും ഇപ്പോൾ തീർന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ശബ്ദതരംഗങ്ങൾ അനുഭവപ്പെട്ടയിടത്ത് തിരിച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണ് വിവരം. അമേരിക്കൻ കോസ്റ്റ് ഗാർഡാണ് വിവരം പുറത്ത് വിട്ടത്. ഇത് കാണാതായ അന്തർവാഹിനിയുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കാണാതായ ടൈറ്റന്റെ പൈലറ്റ് സ്‌റ്റോക്ക് റഷിന് ടൈറ്റാനിക് ദുരന്തത്തിൽ മുങ്ങിമരിച്ച ദമ്പതികളുമായി ബന്ധമുണ്ടെന്ന കൗതുകകരമായ വാർത്തയും പുറത്ത് വരുന്നുണ്ട്. 1912ൽ ടൈറ്റാനിക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സമ്പന്നരായ രണ്ട് ഫസ്റ്റ് ക്ലാസ് യാത്രക്കാരുടെ പിൻഗാമിയാണ് ഓഷ്യൻഗേറ്റ് സിഇഒ ആയ സ്റ്റോക്ക്ടൺ റഷിന്റെ ഭാര്യ വെൻഡി റഷ്. വെൻഡി റഷിന്റെ മുതുമുത്തശ്ശനും മുതുമുത്തശ്ശിയുമാണ് ടൈറ്റാനിക് അപകടത്തിൽ മരിച്ച ദമ്പതികളായ ഇസിഡോറും ഭാര്യ ഐഡ സ്‌ട്രോസും.
ടൈറ്റാനിക് ദുരന്തത്തെക്കുറിച്ചുള്ള തന്റെ സിനിമയിൽ സംവിധായകൻ ജെയിംസ് കാമറൂൺ ഈ ദമ്പതികളുടെ കഥയും ചിത്രീകരിച്ചിരുന്നു. സിനിമയിൽ കപ്പലിലെ ക്യാബിനിൽ വെള്ളം കയറുമ്പോൾ പ്രായമായ ദമ്പതികൾ പരസ്പരം വാരിപ്പുണർന്ന് കിടക്കുന്ന രംഗമാണത്.
അതേസമയം കാണാതായ മുങ്ങിക്കപ്പലിനെ കുറിച്ച് നിരവധി ആരോപണങ്ങളും ഉയരുന്നുണ്ട്. മുങ്ങിക്കപ്പൽ നിയന്ത്രിച്ചിരുന്നത് തീരെ ഗുണമേന്മയില്ലാത്ത വിഡിയോ ഗെയിം കണ്ട്രോളർ കൊണ്ടെന്ന് റിപ്പോർട്ട്. ആമസോണിൽ നിന്നും വെറും 3757 രൂപയ്ക്ക് വാങ്ങിയ വിഡിയോ ഗെയിം കൺട്രോളർ ഉപയോഗിച്ചാണ് ഈ മുഴുവൻ മുങ്ങിക്കപ്പലും നിയന്ത്രിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
ചില അറ്റാച്ച്മെന്റുകൾ കൊണ്ട് അപ്ഗ്രേഡ് ചെയ്ത ലോജിടെക് എഫ് 710 ആണ് മുങ്ങിക്കപ്പലിനെ നിയന്ത്രിച്ചിരുന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്തെത്തുന്നത്. സമുദ്രത്തിലേക്ക് 3800 മീറ്റർ ഡൈവ് ചെയ്യുന്നതിന് ഇത് തീരെ പര്യാപ്തമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഈ മുങ്ങിക്കപ്പലിന്റെ അവസാന ദൗത്യത്തിനും പൂർണമായി ഉപയോഗിച്ചിരുന്നത് ഇതേ ഗെയിം കണ്ട്രോളർ ആയിരുന്നോ എന്ന് പൂർണമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കടലിന്റെ ആഴത്തിൽ ഇന്റർനെറ്റോ ജിപിഎസോ അടക്കമുള്ള യാതൊരുവിധ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടാകില്ല. ഞായറാഴ്ച യാത്ര പുറപ്പെട്ട അന്തർവാഹിനിയിൽ നിന്ന് ഒന്നര മണിക്കൂറിനു ശേഷം യാതൊരു സിഗ്‌നലും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ ചെറു അന്തർവാഹിനി ഉപയോഗിച്ച് 2019 മുതൽ സാഹസികയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. കടലിന്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്രയ്ക്ക് രണ്ടര ലക്ഷം ഡോളർ അഥവാ ഏകദേശം രണ്ട് കോടി ഇന്ത്യൻ രൂപയാണ് നിരക്ക്. ഒരു പൈലറ്റും മൂന്ന് ജീവനക്കാരും യാത്രക്കാരനുമാണ് പേടകത്തിലുണ്ടാകുക. ഈ വർഷം ഇതാദ്യമായാണ് കമ്പനി ടൈറ്റാനിക് കപ്പൽ കാണാനുള്ള വിനോദസഞ്ചാരം നടത്തുന്നത്.
ഒരു മദർഷിപ്പിന്റെ സഹായത്തോടെ ഉൾക്കടലിലെത്തിയ ശേഷമാണ് അന്തർവാഹിനി സഞ്ചാരികളെയും വഹിച്ച് സമുദ്രത്തിനുള്ളിലേയ്ക്ക് ഊളിയിടുക. കടലിന്റെ അടിത്തട്ടിലേയ്ക്ക് എത്താൻ ഏകദേശം രണ്ട് മണിക്കൂർ സമയമെടുക്കും. തുടർന്ന് ഒരു മണിക്കൂറോളം തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിക്കാം. ഇതിനു ശേഷമായിരിക്കും മടക്കയാത്ര. മൊത്തം പത്ത് മണിക്കൂർ സമയം യാത്രയ്ക്കായി വേണ്ടിവരും
Discussion about this post