കൊച്ചി: വ്യാജ രേഖാകേസിൽ പോലീസ് കസ്റ്റഡിയിലായ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം.അഗളി ഡിവൈഎസ്പി ഓഫീസിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം.കോട്ടത്തറ ആശുപത്രി സൂപ്രണ്ട് സ്ഥലത്തെത്തി. പിന്നാലെ ഡിവൈഎസ്പി ഓഫീസിൽ നിന്ന് വിദ്യയെ നടത്തിച്ച് പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റുന്നത്
വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകുന്നില്ലെന്നും പോലീസ് ആരോപിച്ചിരുന്നു.
വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ പ്രവർത്തക കെ വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. ഏറെ ദിവസമായി ഒളിവിലായിരുന്ന പ്രതിയെ വടകര വല്യാപള്ളി സ്വദേശി മേപ്പയിൽ കുട്ടോത്ത് രാഘവന്റെ വീട്ടിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.കെ വിദ്യ ഒളിവിൽ താമസിച്ചത് മുൻ എസ്എഫ്‌ഐ പ്രവർത്തകൻ റോവിത് കുട്ടോത്തിന്റെ വീട്ടിലെന്ന് വിവരം. സിപിഎം സൈബർ പോരാളിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മുൻ എസ്എഫ്‌ഐ പ്രവർത്തകനുമാണ് റോവിത്. സിപിഎം പ്രവർത്തകർ വഴിയാണ് വിദ്യ ഇവിടെ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ജോലി കരസ്ഥമാക്കണം എന്ന ഉദ്ദേശത്തിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്.
Discussion about this post