കായംകുളം: കള്ളസർട്ടിഫിക്കറ്റ് കേസിൽ പോലീസിന് നിർണായക മൊഴി നൽകി പ്രതിയും മുൻ എസ്എഫ്‌ഐ നേതാവുമായ നിഖിൽ തോമസ്. കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് പിന്നിൽ കായംകുളം എസ്എഫ്‌ഐ മുൻ ഏരിയാ സെക്രട്ടറി അബിൻ സി രാജുവാണെന്നാണ് നിഖിൽ പോലീസിനോട് പറഞ്ഞത്. നിലവിൽ ഇയാൾ മാലിദ്വീപിലാണ് ഉള്ളത്. അവിടെ അദ്ധ്യാപകനായിട്ടാണ് ഇയാൾ ജോലി നോക്കുന്നത്.
കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജുവാണ്. ഡിഗ്രിക്ക് വേണ്ടി 2 ലക്ഷം രൂപയാണ് ചെലവിട്ടെന്നും നിഖിൽ പോലീസിനോട് പറഞ്ഞു. 2020ൽ നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
വിവിധ സർവ്വകലാശാലകളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ സഹായിക്കുന്ന ഏജൻസി നടത്തിയിരുന്ന ഇയാൾ പലർക്കും കള്ളസർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങിയിട്ടുണ്ട്.
Discussion about this post