ചെന്നൈ:ഭർത്താവിന്റെ പാതി സ്വത്തിൽ വീട്ടമ്മയായ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. വീട്ടമ്മമാർ കുടുംബത്തിന്റെ കാര്യങ്ങൾക്കായി സമയം നോക്കാതെയാണ് പ്രവർത്തിക്കുന്നത്. 24 മണിക്കൂറുമുള്ള ജോലിയാണ് വീട്ടമ്മമാരുടേതെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി വിധിയിൽ പറഞ്ഞു.
കുടുംബം നോക്കുന്ന ഭാര്യയുടെ പിന്തുണയില്ലാതെ ഭർത്താവിന് പണം സമ്പാദിക്കാൻ കഴിയില്ലെന്നതിനാൽ, ഭർത്താവ് വാങ്ങുന്ന സ്വത്തുക്കളിൽ ഒരു വീട്ടമ്മയ്ക്ക് തുല്യ പങ്കാളിത്തം ലഭിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസാമി പറഞ്ഞു. ”സ്വത്ത് ഭർത്താവിന്റെയോ ഭാര്യയുടെയോ പേരിൽ വാങ്ങിയതാകാം, എന്നിരുന്നാലും, അവരുടെ കൂട്ടായ പരിശ്രമത്താൽ സംരക്ഷിച്ച പണം കൊണ്ടാണ് ഇത് വാങ്ങിയതെന്ന് കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഭർത്താവിനെയും കുട്ടികളെയും നോക്കുന്ന സ്ത്രീയ്ക്ക് സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്ത അവസ്ഥ ഉണ്ടാവരുത്.ഭാര്യമാരുടെ സംഭാവനകൾ അംഗീകരിക്കുന്നതിന് ഇന്ത്യയിൽ പ്രത്യേക നിയമനിർമ്മാണം നടത്തിയിട്ടില്ലെങ്കിലും, അത്തരം സംഭാവനകൾ അംഗീകരിക്കാനും പരിഗണിക്കാനും കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
അച്ഛന്റെ സ്വത്തിൽ അമ്മയ്ക്ക് പാതി അവകാശം നൽകുന്നതിന് എതിരെ മക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവ് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഇവർക്കെതിരെ അവിഹിത ബന്ധം ആരോപിച്ചിരുന്നു. തന്റെ സ്വത്ത് ഭാര്യ ധൂർത്തടിച്ചെന്നും ഇയാൾ ആരോപിച്ചു. ഇയാൾ മരിച്ചതിനു ശേഷം മക്കൾ കേസ് തുടർന്നു നടത്തുകയായിരുന്നു.
Discussion about this post