ബംഗളൂരു : ബംഗളൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. സുരക്ഷാച്ചെലവിൽ ഇളവ് വരുത്താൻ പോലീസ് തയ്യാറായതോടെയാണ് മഅദനി നാട്ടിലെത്തുന്നത് എന്നാണ് റിപ്പോർട്ട്.
ചികിത്സയ്ക്കും പിതാവിനെ സന്ദർശിക്കാനുമായി കർണാടക പോലീസിന്റെ സുരക്ഷയോടെ മഅദനിയെ കേരളത്തിലേക്ക് വിടാനും ജൂലൈ 10 വരെ നാട്ടിൽ തങ്ങാനും സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ സുരക്ഷയ്ക്കായുളള ചിലവ് മഅദനി സ്വയം വഹിക്കണമെന്ന് ആയിരുന്നു കർണാടക സർക്കാരിന്റെ നിലപാട്. ഇതിനാവശ്യമായ തുക അഡ്വാൻസായി കെട്ടിവെയ്ക്കണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
20 അംഗ പോലീസ് സംഘത്തെ അയയ്ക്കാൻ 51 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു നിർദ്ദേശം.
കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ മഅദനി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാൻ വിസമ്മതിച്ചു. ഇതോടെ യാത്ര വൈകി. ഇതിനിടെ കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന് കോൺഗ്രസ് സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതോടെ കേരളത്തിലേക്കുളള യാത്ര സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു മഅദനി.
നിലവിൽ സുരക്ഷാ ചിലവിന്റെ കാര്യത്തിൽ കർണാടക പോലീസ് ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. തുകയിൽ സർക്കാർ ഇളവ് ചെയ്യുമെന്നാണ് സൂചന. 12 ദിവസം മഅദനിക്ക് കേരളത്തിൽ തുടരാം. സുരക്ഷയ്ക്കായുളള പോലീസുകാരുടെ എണ്ണവും വെട്ടിക്കുറയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post