പുൽപ്പള്ളി: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിയെ പിടികൂടി. ബത്തേരി പോലീസാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം മൈസൂരുവിൽ നിന്ന് ബത്തേരിയിലെത്തിയ സജീവൻ മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴായിരുന്നു പോലീസ് പിടികൂടിയത്. സജീവന്റെ വാഹനത്തെ പിന്തുടർന്ന് അസംപ്ഷൻ ജങ്ഷന് സമീപംവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പിനിരയായ രാജേന്ദ്രൻ നായർ മേയ് 30-ന് ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് സജീവൻ ഒളിവിൽ പോയത്. ഒരു മാസത്തോളമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.സജീവനായി പുൽപള്ളി പോലീസ് കർണാടകയിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കർഷകൻ രാജേന്ദ്രൻ നായരുടെ ആത്മഹത്യാ കുറിപ്പിലും സജീവന്റെ പേരുണ്ട്. വായ്പത്തട്ടിപ്പിനിരയായ പറമ്പേക്കാട്ട് ഡാനിയലിന്റെ പരാതിയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ പരാതിയിൽ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. അബ്രഹാം, മുൻ സെക്രട്ടറി കെ.ടി. രമാദേവി, ബാങ്ക് മുൻ ഡയറക്ടറും കോൺഗ്രസ് പുൽപള്ളി മണ്ഡലം പ്രസിഡന്റുമായ വി.എം. പൗലോസ് എന്നിവരെ പുൽപള്ളി പോലീസ് അറസ്റ്റു ചെയ്തികരുന്നു.2018 ലാണ് സഹകരണ വകുപ്പ് 8 കോടി 30 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കണ്ടെത്തിയത്.
Discussion about this post