തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് ഒരു മതവിഭാഗത്തിന്റെയും അവകാശങ്ങൾ കവർന്നെടുക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ അഭിപ്രായത്തിന് പിന്നാലെ സംസ്ഥാനത്ത് ഉയർന്ന രാഷ്ട്രീയ ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു വി. മുരളീധരൻ. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ തിരക്കഥയിൽ ജനങ്ങൾ വീണുപോകരുതെന്നും വി. മുരളീധരൻ അഭ്യർത്ഥിച്ചു.
വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വി. മുരളീധരന്റെ പ്രതികരണം. ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുളള പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ മുസ്ലീം സമുദായത്തിലോ ക്രിസ്ത്യൻ വിഭാഗത്തിലോ ഉളള ഒരാളെങ്കിലും അസ്വസ്ഥമാകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് വി. മുരളീധരൻ പറഞ്ഞു. ഭരണഘടനയിൽ നിഷ്‌കർഷിക്കുന്ന കാര്യമാണ് ഏകീകൃത സിവിൽ കോഡ്. അത് ഒരു വിഭാഗത്തിന്റെയും അവകാശങ്ങൾ കവർന്നെടുക്കില്ല. ഒരു മതവിഭാഗത്തിന്റെയും ആചാരങ്ങൾക്ക് വിൽക്കേൽപിക്കില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
ഭരണഘടനയെയും നിയമവ്യവസ്ഥയെയും മനസിലാക്കുകയാണ് ചെയ്യേണ്ടത്. എല്ലാവർക്കും തുല്യത ഉറപ്പാക്കുകയെന്ന ഭരണഘടനാ വ്യവസ്ഥകൾ നടപ്പിലാക്കാനുളള സർക്കാരിന്റെ ശ്രമങ്ങളുമായി സഹകരിക്കുകയാണ് വേണ്ടതെന്നും വി. മുരളീധരൻ പറഞ്ഞു.
ഒരു കുടുംബത്തിൽ എങ്ങനെയാണ് രണ്ട് നിയമം നിലനിൽക്കുകയെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് പിന്നാലെയാണ് ഏകീകൃത സിവിൽ കോഡിനോട് വിയോജിച്ച് രാഷ്ട്രീയ നീക്കങ്ങൾ സജീവമായത്. മോദിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയിരുന്നു. എന്നാൽ ആം ആദ്മി പാർട്ടി ഉൾപ്പെടെ ഏക സിവിൽ കോഡിന് തത്വാധിഷ്ഠിത പിന്തുണ ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
Discussion about this post