കൊച്ചി : മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശം അയച്ച കേസിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീകൾക്കെതിര അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മാദ്ധ്യമപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേരളത്തിലെത്തിയ മഅദനിയുടെ ആരോഗ്യവിവരങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കാൻ പിഡിപി ചുമതലപ്പെടുത്തിയ നേതാവാണ് നിസാർ മേത്തർ. മഅദനിയുടെ ആരോഗ്യവിവരങ്ങൾ അറിയാനായി ഇയാളെ സമീപിച്ച മാദ്ധ്യമപ്രവർത്തകയ്ക്കാണ് മോശം അനുഭവം ഉണ്ടായത്. വിവരം നൽകിയതിന് പിന്നാലെ ഇയാൾ മാദ്ധ്യമപ്രവർത്തകയെ നിരന്തരം ശല്യപ്പെടുത്തി. മാദ്ധ്യമപ്രവർത്തക താക്കീത് നൽകിയെങ്കിലും ഇയാൾ പിൻമാറിയില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പിഡിപി നേതാവ് തന്നെ ശല്യപ്പെടുത്തിയെന്നാണ് മാദ്ധ്യമപ്രവർത്തക പരാതിയിൽ പറഞ്ഞത്.
മാദ്ധ്യമപ്രവർത്തകയുടെ കാർകൂന്തലിനെയും അംഗലാവണ്യത്തെയും കുറിച്ച് ദ്വയാർത്ഥത്തോടെയുളള വർണനയും സന്ദേശങ്ങളുമാണ് ഇയാൾ തുടർച്ചയായി അയച്ചുകൊണ്ടിരുന്നത്. പണവും നേരിട്ടല്ലാത്ത രീതിയിൽ ഓഫർ ചെയ്യുന്നുണ്ട്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.
Discussion about this post