മലപ്പുറം; ഏകസിവിൽ കോഡ് വിഷയത്തിൽ കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. നിയമം നടപ്പിലാക്കിയാൽ രാജ്യത്ത് കലാപമുണ്ടാകുമെന്ന് പറഞ്ഞുവെയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്. മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമെന്ന നിലയിലാണ് പലരും ഇതിനെ കാണുന്നത്. ഇതേറ്റവുമധികം അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുക ആദിവാസി ഗോത്ര സമൂഹങ്ങൾക്കാകുമെന്നാണ് ജലീലിന്റെ കണ്ടെത്തൽ.
മേഘാലയ, ജാർഖണ്ഡ്, ചത്തീസ്ഘണ്ഡ് എന്നിവിടങ്ങളിലെല്ലാം ആദിവാസി വിഭാഗങ്ങൾ തെരുവിലിറങ്ങിയെന്നും ജലീൽ പറയുന്നു. ആദിവാസി ഗോത്രങ്ങളെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടാൽ എന്താകുമെന്നതിന്റെ നേർക്കാഴ്ചയാണ് മണിപ്പൂരിൽ ദൃശ്യമായത്. കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുർമന്ത്രവാദിയുടെ അവസ്ഥയാകും ഏകസിവിൽകോഡ് പുറത്തെടുത്തിട്ടാൽ രാജ്യം ഭരിക്കുന്ന ബിജെപിക്ക് നേരിടേണ്ടി വരികയെന്നാണ് ജലീലിന്റെ മുന്നറിയിപ്പ്. ഏകസിവിൽ കോഡ് നടപ്പിലാക്കിയാൽ രാജ്യത്ത് കലാപമുണ്ടാകുമെന്ന് പറയാതെ പറയുകയാണ് ജലീലെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനം.
ഒരു രാഷ്ട്രം-ഒരു ഭാഷ, ഒരു രാഷ്ട്രം-ഒരു നികുതി, എന്നത് ഒരു രാഷ്ട്രം-ഒരു മതം, ഒരു രാഷ്ട്രം-ഒരു സംസ്‌കാരം, ഒരു രാഷ്ട്രം-ഒരു വേഷം, ഒരു രാഷ്ട്രം-ഒരു ഭക്ഷണം എന്നീ മുദ്രാവാക്യങ്ങളിലേക്ക് അന്തിമമായി എത്തിക്കാനുള്ള നീക്കമാണ് ഏക സിവിൽകോഡ് വാദത്തിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുന്നോട്ടു വെക്കുന്നതെന്ന് ജലീൽ ആരോപിക്കുന്നു. ഇത് രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകർക്കും. നാനാത്വമാണ് ഇന്ത്യൻ ദേശീയതയുടെ അടിത്തറ. ബഹുസ്വരതയുടെ പ്രകാശം മാഞ്ഞാൽ ഇന്ത്യയുടെ സൗന്ദര്യമാകും അപ്രത്യക്ഷമാവുക.
വ്യക്തിനിയമങ്ങളിൽ കാലോചിതമായ പരിഷ്‌കരണം വേണമെങ്കിൽ ബന്ധപ്പെട്ട ജനവിഭാഗങ്ങളാണ് പ്രസ്തുത ആവശ്യം മുന്നോട്ടു വെക്കേണ്ടതെന്ന ജനാധിപത്യത്തിന്റെ ബാലപാഠം മറന്നാണ് രാജ്യം ഭരിക്കുന്നവരുടെ പുത്തൻ പടപ്പുറപ്പാടെന്ന് ജലീൽ വിമർശിക്കുന്നു. ഏകസിവിൽകോഡിൽ നിലപാട് തുറന്നു പറയാതെ കോൺഗ്രസ് ഒളിച്ചുകളി തുടരുന്നത് അവസാനിപ്പിക്കണമെന്നും ജലീൽ ആവശ്യപ്പെടുന്നു.
മുസ്ലിംലീഗ് ഉൾപ്പടെയുള്ള പൊതുസിവിൽകോഡ് വിരുദ്ധർ ഏകസിവിൽകോഡിൽ സുചിന്തിത നയമുള്ള ഇടതുപക്ഷത്തോടൊപ്പം ചേർന്ന്് ജനാധിപത്യ രൂപത്തിലുള്ള സമരങ്ങളിൽ പങ്കാളികളാകണമെന്നും ജലീൽ പറയുന്നു. മുന്നണി മാറാതെത്തന്നെ പൊതുവിഷയങ്ങളിൽ ലീഗ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും ജലീൽ സ്ഥാപിക്കുന്നുണ്ട്.
ന്യൂനപക്ഷ-ഗോത്രവർഗ്ഗ സ്വത്വങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഏകസിവിൽകോഡ് എന്നാണ് ജലീലിന്റെ വാദം. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മരണാനന്തര ക്രിയകൾ എന്നീ മേഖലകളിൽ മാത്രമാണ് നിലവിൽ വിവിധ ആദിവാസി ഗോത്രവർഗ്ഗങ്ങൾക്കിടയിലും വ്യത്യസ്ത മതസമുദായങ്ങൾക്കിടയിലും അവരുടേതായ വ്യക്തിനിയമങ്ങൾ നിലനിൽക്കുന്നത്. അവയെല്ലാം കൂടി ചേർത്ത് ഒരവിയലാക്കി മാറ്റണമെന്നാണ് ഏകസിവിൽകോഡു പ്രേമികൾ വാദിക്കുന്നതെന്നും ജലീൽ പരിഹസിക്കുന്നു. ന്യൂനപക്ഷ-ഗോത്രവർഗ്ഗ സ്വത്വങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഏകസിവിൽകോഡ്.
പൊതുസിവിൽ കോഡിനെതിരായ പോരാട്ട പ്ലാറ്റ്‌ഫോമിലേക്ക് ഇടതുപക്ഷ പാർട്ടികളെ ക്ഷണിച്ച്‌കൊണ്ട് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ വീശിയ പച്ചക്കൊടി ശുഭസൂചകമാണ്. കോൺഗ്രസ്സിനുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണത്.
പൗരത്വ ഭേദഗതിയുടെ കാര്യത്തിലും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിലും മുത്തലാഖ് ബില്ലിലും ബാബരീ മസ്ജിദിലും എടുത്ത അഴകൊഴമ്പൻ നിലപാടാണ് ഇന്ത്യയിലെ മതേതര ചേരിക്ക് നേതൃത്വം നൽകേണ്ട കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ, അതിനവർ വലിയ വില നൽകേണ്ടിവരും.
Discussion about this post