കോട്ടയം: ക്രിമിനൽ കേസിൽ കോടതി ശിക്ഷിച്ച പ്രതി അതേ കോടതിയിൽ തന്നെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതായി പരാതി. പൊൻകുന്നം സ്വദേശി അഫ്‌സൽ ഖനീഫയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രീഡിഗ്രി തോറ്റ ഇയാൾ വ്യാജ സർട്ടിഫിക്കേറ്റുകൾ ഉപയോഗിച്ചായിരുന്നു അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രീഡിഗ്രി തോറ്റ അഫ്‌സൽ പിന്നീട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തിയായിരുന്നു ഉപജീവനം നയിച്ചിരുന്നത്. ഈ കാലയളവിൽ ഇയാൾ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലാണ് അഫ്‌സലിനെ കോടതി ശിക്ഷിച്ചത്. കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌േേട്രറ്റ് കോടതിയായിരുന്നു കേസിൽ ഇയാൾക്ക് ശിക്ഷ വിധിച്ചത്. ഇതേ കോടതിയിൽ തന്നെ പിന്നീട് അഫ്‌സൽ വ്യാജ രേഖകൾ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്യുകയായിരുന്നു.
2017 ലായിരുന്നു കേസുമായി ബന്ധപ്പെട്ട് അഫ്‌സലിനെ ശിക്ഷിച്ചത്. രണ്ടായിരം രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവുമായിരുന്നു ശിക്ഷ. ഇതിന് ശേഷം ഇലക്ട്രോണിക് കട നിർത്തിയ അഫ്‌സൽ മൂന്ന് വർഷത്തിന് ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ ആരംഭിക്കുകയായിരുന്നു.
ഭോപ്പാൽ ആർകെഡിഎഫ് സർവ്വകലാശാലയുടെ വ്യാജ എൽഎൽബി സർട്ടിഫിക്കേറ്റ് ഉപയോഗിച്ചായിരുന്നു ഇയാൾ കേരള ബാർ കൗൺസിലിൽ നിന്നും പ്രാക്ടീസിനായി സന്നത് എടുത്തത്. ഒന്നര വർഷമാണ് കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രാക്ടീസ് ചെയ്തത്. ഈ കാലയളവിൽ ഭൂമി തർക്ക കേസിൽ കോടതി ഇയാളെ അഡ്വക്കേറ്റ് കമ്മീഷനായും നിയമിച്ചിരുന്നു.
അടുത്തിടെ ബാർ അസോസിയേഷൻ അംഗത്വത്തിനായി ഇയാൾ ഇതേ രേഖകൾ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് എല്ലാം വ്യാജമാണെന്ന് വ്യക്തമായത്. ഇതോടെ അഫ്‌സലിനെതിരെ കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post