ഇടുക്കി : പീരുപേട് വനവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ വനംവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി സി ലെനിനാണ് അറസ്റ്റിലായത്. കണ്ണംപടി സ്വദേശി സരുൺ സജിയെ ആണ് കള്ള കേസിൽ കുടുക്കി ലെനിൻ മർദ്ദിച്ചത്.
എസ്‌സി/ എസ്ടി കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. തനിക്കെതിരെ എടുത്തത് കള്ള കേസ് ആണെന്നും സംഭവത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കമ്മീഷനിൽ സരുൺ പരാതി നൽകിയിരുന്നു. ഈ പരാതി പരിഗണിച്ച കമ്മീഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കാനും നടപടി സ്വീകരിക്കാനും പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ചായിരുന്നു സരുണിനെ ഫോറസ്റ്റർ അനിൽ കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്തംബർ 20 നായിരുന്നു സംഭവം. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.
Discussion about this post