തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെയിന്റടിക്കുന്നത് പോലും ഭരണനേട്ടമായി ചിത്രീകരിക്കുന്ന പിണറായി സർക്കാർ സാഹിത്യ അക്കാദമിയുടെ പുസ്തകങ്ങളെയും വെറുതെ വിടുന്നില്ല. കേരള സാഹിത്യ അക്കാദമി സ്വന്തം നിലയിൽ പുറത്തിറക്കിയ 30 പുസ്തകങ്ങൾ സർക്കാരിന്റെ ഭരണ നേട്ടമായി ചിത്രീകരിക്കാനുളള ശ്രമം വിവാദമായിക്കഴിഞ്ഞു. ഇടത് സഹയാത്രികനായ കവി സച്ചിദാനന്ദൻ ഉൾപ്പെടെ സർക്കാരിന്റെ അൽപത്തരത്തിനെതിരെ പരസ്യമായി രംഗത്തെത്തി.
സർക്കാരുകൾ വീഴാനും പുസ്തകങ്ങൾ നിൽക്കാനും ഉള്ളതായതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ അക്കാദമിക്ക് ബാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് സച്ചിദാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യത്തിൽ അനിഷ്ടം പ്രകടിപ്പിച്ചത്. എംബ്ലം വേണമെങ്കിൽ തന്നെ പുസ്തകത്തിന്റെ രണ്ടാം പേജിൽ ചെറുതായി സൂചിപ്പിച്ചാൽ മതിയായിരുന്നു. അഥവാ റിലീസ് നടന്നപ്പോൾ പറയുക മാത്രം മതിയായിരുന്നു. കുറച്ചു കോപ്പികളെ അച്ചടിച്ചിട്ടുള്ളൂ എന്നും ഇനിയുള്ളവയിൽ ഈ രീതി മാറ്റുമെന്ന പ്രതീക്ഷയും സച്ചിദാനന്ദൻ പങ്കുവെയ്ക്കുന്നു.
വിഷയത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കറിന്റെ ഫേസ്ബുക്ക് വിശദീകരണം പങ്കുവെച്ചുകൊണ്ടായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചപുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചതെന്നാണ് അക്കാദമി സെക്രട്ടറിയുടെ വിശദീകരണം. സർക്കാർ രണ്ടുവർഷം പൂർത്തിയാവുന്നതിന്റെ ഭാഗമായി 500 പുസ്തകത്തിന്റെ ഡിജിറ്റൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവുമാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തത്. പിണറായി സർക്കാറിന്റെ രണ്ടാം വാർഷികത്തെ സംബന്ധിച്ച എംബ്ലം ആണ് കവറിൽ ഒരുവശത്ത് ചേർത്തത്.
എംബ്ലം വെക്കണമെന്ന് താനാണ് നിർദ്ദേശം നൽകിയതെന്നും സിപി അബൂബക്കർ വിശദീകരിക്കുന്നു. ഡിജിറ്റൈസേഷനും പുസ്തകങ്ങളുടെ പ്രകാശനപരിപാടിയും തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രനാണ് നിർവ്വഹിച്ചത്. എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയിൽ ഏതെങ്കിലും തരത്തിലുള്ള ചർച്ചയോ തർക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടിയെന്നനിലയിലാണ് അതു ചെയ്തതെന്നും സെക്രട്ടറി പറയുന്നു. ഇക്കാര്യത്തിൽ നടക്കുന്ന സോഷ്യൽ മീഡിയ ചർച്ചകളെയും സെക്രട്ടറി വിമർശിച്ചു.
ചിലസുഹൃത്തുക്കൾ ഒരു മഹാപാതകമെന്ന നിലയിൽ സോഷ്യൽമീഡിയയിൽ ഇതുചർച്ച ചെയ്യുന്നുണ്ടെന്നാണ് സെക്രട്ടറിയുടെ വാക്കുകൾ. കേരള സർക്കാറിന്റെ രണ്ടാം വാർഷികം സൂചിപ്പിക്കുന്ന എംബ്ലം ചേർക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെപേര് എങ്ങനെ അക്കാദമിക്ക് അസ്വീകാര്യമാവണമെന്നും എനിക്കറിയില്ല. എംബ്ലം ചേർത്തതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയിൽ എനിക്കാണെന്നും സിപി അബൂബക്കർ പറയുന്നു. ഗ്രന്ഥകർത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായതെന്നും സെക്രട്ടറി വിശദീകരിക്കുന്നു.
Discussion about this post