കൊച്ചി: കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളിൽ പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക പരസ്യം പതിച്ചതിനെതിരെ എഴുത്തുകാരി എസ് ശാരദക്കുട്ടിയും രംഗത്ത്. സമൂഹമാദ്ധ്യമങ്ങളിൽ കൂടിയാണ് ശാരദക്കുട്ടി സർക്കാർ നടപടിക്കെതിരെ തുറന്നടിച്ചത്. കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ എന്ന സർക്കാരിന്റെ വാർഷിക പരസ്യമാണ് പുസ്തകങ്ങളുടെ പുറംചട്ടയിൽ പതിച്ചത്.
കെഎ ജയജയശീലനെഴുതിയ കവിത പരാമർശിച്ചുകൊണ്ടാണ് ശാരദക്കുട്ടി പ്രതിഷേധം അറിയിച്ചത്. ജയശീലന്റെ സമാഹരിച്ച കവിതകൾ എന്ന പുസ്തകവും ഇക്കൂട്ടത്തിൽ ഉണ്ട്.
‘പേര് നെറ്റിയിൽ ഒട്ടിക്കുന്നൊരു നാടുണ്ട്.
ജാതി നെറ്റീൽ കാട്ടി നടക്കും നാടുണ്ട്.
കുരിശും കുറിയും തൊപ്പിയുമിട്ട്
വിശ്വാസങ്ങളെ വിളിച്ചു കാട്ടും
നാടുണ്ട്…
വിശ്വാസം വെളിക്കു കാട്ടി നടക്കുന്നത്
ശിശ്‌നം വെളിക്കു കാട്ടി നടക്കുന്നതു പോലെയാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്.
എനിക്കറിയാം നിങ്ങൾക്ക് ശിശ്‌നമുണ്ടെന്ന്.
പക്ഷേ എനിക്കത് കാണണ്ട’
വിശ്വാസത്തിന്റെ പേര് നെറ്റിയിൽ വേണ്ട എന്നെഴുതിയ കവി വലിയ രാഷ്ട്രീയമാണ് പറഞ്ഞത്.
അദ്ദേഹത്തിന്റെയും അതേപോലെ ചിന്തിക്കുന്നവരുടെയും നെറ്റിയിൽ നിന്ന് ആ സർക്കാർ പരസ്യം മാറ്റുന്നതായിരിക്കും കവികളുടെ വിശ്വാസങ്ങളെ മാനിക്കുവാൻ ബാധ്യതയുള്ള സാഹിത്യഅക്കാദമിയുടെ യശസ്സിന് നല്ലതെന്ന് ശാരദക്കുട്ടി പറഞ്ഞു.
ശാരദക്കുട്ടിയുടെ പോസ്റ്റിനോട് പ്രതികരിച്ച് കമന്റുകളിലും സർക്കാർ നടപടിയെ ആളുകൾ വിമർശിച്ചു. തെറ്റായ പ്രവണത തുടങ്ങിവെയ്ക്കുകയാണ് മുളയിലേ നുളളണമെന്ന കമന്റിന് അതേ എഴുത്തുകാർ പ്രതിപക്ഷവും കൂടിയാണെന്ന മറുപടിയാണ് ശാരദക്കുട്ടി നൽകിയത്. നേരത്തെ സാഹിത്യ അക്കാദമി പ്രസിഡന്റും ഇടത് സഹയാത്രികനുമായ കവി സച്ചിദാനന്ദനും സർക്കാർ നടപടിയിൽ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
Discussion about this post