ന്യൂഡൽഹി: കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കാഡനയിൽ ഇന്ത്യക്കാർക്ക് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം വർദ്ധിച്ച സാഹചര്യത്തിലാണ് കമ്മീഷണറെ വിളിച്ചുവരുത്തിയത്. വിഷയവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ ഹൈക്കമ്മീഷണറുമായി പങ്കുവച്ചു.
തിങ്കളാഴ്ചയായിരുന്നു ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയത്. ഇന്ത്യക്കാരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഖാലിസ്ഥാൻ ഭീകരർ ആളുകൾക്കിടയിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയുടെ അടിയന്തിര നടപടി. സംഭവത്തിൽ ശക്തമായി അപലപിക്കുന്നതായി ഇന്ത്യ അറിയിച്ചു.
ജൂലൈ എട്ടിന് ഖാലിസ്ഥാൻ ഭീകരർ കാനഡയിൽ റാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിതരണം ചെയ്ത പോസ്റ്ററുകളിലും ലഘുലേഖകളിലുമാണ് ഭീഷണി സന്ദേശം ഉള്ളത്. പോസ്റ്ററിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ കനേഡിയൻ വിദേശകാര്യമന്ത്രി മെലനേയ് ജോളി പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതരുമായി അടിക്കടി ബന്ധപ്പെടുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Discussion about this post