മുംബൈ: മതതീവ്രവാദത്തിന്റെ കഥ പറയുന്ന ’72 ഹൂറെയ്ൻ’ എന്ന ഹിന്ദി ചിത്രത്തിനെതിരെ പോലീസിൽ പരാതി. മുംബൈ സ്വദേശിയായ സാമൂഹ്യപ്രവർത്തകൻ ആണ് ചിത്രത്തിനെതിരെ പോലീസിനെ സമീപിച്ചിരിക്കുന്നത്. ‘ 72 ഹൂറെയ്ൻ’ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് പരാതിയിലെ ആരോപണം.
അഭിഭാഷകൻ അലി കാഷിഫ് ഖാൻ മുഖാന്തിരമാണ് മുംബൈ സ്വദേശി ഹർജി നൽകിയിരിക്കുന്നത്. ചിത്രം സമൂഹങ്ങൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. ചിത്രം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
മുബൈയിലെ ഗോർഗാവ് പോലീസിലാണ് പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും മുംബൈ സ്വദേശി പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
സിനിമ റിലീസ് ചെയ്തതിന് പിന്നാലെ സംവിധായകൻ സഞ്ജയ് പുരൻ സിംഗ് ചൗഹാന് നിരവധി ഭീഷണി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി ലഭിക്കുന്നത്. 2001 സെപ്റ്റംബറിൽ നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണം മുതൽ 2008 ലെ മുംബൈ ഭീകരാക്രമണം വരെയുള്ള ഇസ്ലാമിക ഭീകരതയുടെ നേർചിത്രം വരച്ചു കാട്ടുന്ന സിനിമയാണ് 72 ഹൂറെയ്ൻ.
Discussion about this post