മലപ്പുറം: ചിത്രകലയിലെ അതുല്യപ്രതിഭ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ആർട്ടിസ്റ്റ് നമ്പൂതിരി ഇനി ഓർമ്മ.വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിൽ കഴിയവേ മലപ്പുറം കോട്ടക്കൽ മിംസ് ആശുപത്രിയിൽ രാത്രി 12.21 നാണ് മരണം.കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമാണ്.ഉച്ചയ്ക്ക് 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും 3 മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം നടത്തും. വൈകിട്ട് 5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിലാണ് സംസ്‌കാരം.
1925 സെപ്തംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് വാസുദേവൻ നമ്പൂതിരിയുടെ ജനനം.മദ്രാസ് ഫൈൻ ആർട്‌സ് കോളജിൽ നിന്നും ചിത്രകല പഠിച്ച ആർട്ടിസ്റ്റ് നമ്പൂതിരി രേഖാ ചിത്രകാരനായതോടെ പ്രശസ്തിയാർജിച്ചുതകഴി, എംടി. ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങൾ വരച്ചു. എംടിയുടെ രചനകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.വരയുടെ പരമശിവൻ എന്നാണ് വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. ചിത്രകലയെ കൂടാതെ ശില്പകലയിലും വിദഗ്ധനായിരുന്നു.
അരവിന്ദൻറെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവർത്തിച്ചിരുന്നു.രാജാ രവിവർമ്മാ പുരസ്‌കാരം നേടിയ ആർട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.
Discussion about this post