ഭോപ്പാൽ : മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വനവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട വിഷയം വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ പ്രതിക്കെതിരെ ഉടനടി നടപടിയെടുക്കാൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ ഉത്തരവിടുകയായിരുന്നു. തുടർന്നാണ് പ്രവേശ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തത്. വനവാസി തൊഴിലാളിയായ ദശ്മത്ത് റാവത്ത് ആണ് അക്രമത്തിന് ഇരയായത്.
സംഭവത്തിന് പിന്നാലെ ശിവ് രാജ് സിംഗ് ചൗഹാൻ നേരിട്ടെത്തി വനവാസി യുവാവിനോട് ക്ഷമ ചോദിച്ചിരുന്നു. വനവാസി യുവാവിനെ കാല് കഴുകി ആദരിച്ചാണ് ക്ഷമ ചോദിച്ചത്.
എന്നാൽ ഇപ്പോഴിതാ പ്രതിയെ വെറുതെ വിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ദശ്മത്ത് റാവത്ത്. അയാൾ ചെയ്ത തെറ്റ് എന്താണെന്ന് അയാൾ തിരിച്ചറിഞ്ഞു. ഇനി ശിക്ഷിക്കേണ്ട ആവശ്യമില്ല. അതിനാൽ പർവേശിനെ വെറുതെ വിടണം എന്നാണ് റാവത്ത് ആവശ്യപ്പെട്ടത്.
നിലവിൽ പർവേശ് ശുക്ല മദ്ധ്യപ്രദേശ് ജയിലിലാണ്. ദേശീയ സുരക്ഷാ നിയമപ്രകാരവും എസ് സി എസ് സി ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
സംസ്ഥാന സർക്കാർ ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും, വീട് നിർമ്മാണത്തിനായി ഒന്നര ലക്ഷം രൂപ നൽകുകയും ചെയ്തിട്ടുണ്ട്.








