ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കപ്പെട്ട പേമാരിയെത്തുടര്‍ന്ന് ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങി. ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം വിച്ഛേദിച്ചു.
രണ്ടാഴ്ചയായി തുടരുന്ന മഴയില്‍ മരണം 197 ആയി. ഒരാഴ്ചകൂടി ചെന്നൈയിലും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മാറ്റമില്ലാതെ തുടരുന്നതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അവര്‍ വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കരസേന, നാവികസേന, ദുരന്ത പ്രതികരണ സേന എന്നിവയ്‌ക്കൊപ്പം പ്രദേശവാസികളും സോഷ്യല്‍ മീഡിയ കൂട്ടങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ബുധനാഴ്ച രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കരസേന 65 പേരെ രക്ഷിച്ചതായാണ് കണക്ക്. കൂടുതല്‍ സേന രക്ഷാപ്രവര്‍ത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെന്നൈ വിമാനത്താവളവും ചെന്നൈ ബംഗളൂരു ദേശീയപാതയും അടച്ചു. ചെന്നൈ വിമാനത്താവളം ഡിസംബര്‍ ആറുവരെയാണ് അടച്ചത്. തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ചെന്നൈ സെന്‍ട്രല്‍, ചെന്നൈ എഗ്മൂര്‍ സ്റ്റേഷനുകളില്‍നിന്ന് പുറപ്പെടേണ്ട 19 ട്രെയിനുകള്‍ റദ്ദാക്കി. ഇതില്‍ 12 എണ്ണം ദീര്‍ഘദൂര ട്രെയിനുകളാണ്. പുതുച്ചേരിയില്‍ നിന്നുള്ള ട്രെയിനുകളും റദ്ദാക്കി. റോഡുകള്‍ ഇടിഞ്ഞുതാണു, ചിലയിടങ്ങളില്‍ ഒലിച്ചുപോയി. ഐ.എന്‍.എസ് ഐരാവത് ഉള്‍പ്പെടെ കപ്പലുകളും നിരവധി ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അപ്രഖ്യാപിത അവധി നല്‍കി. ഐ.ടി കമ്പനികള്‍ ജീവനക്കാരെ തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റി. ചെന്നൈയില്‍നിന്ന് ഇറങ്ങുന്ന പ്രമുഖ പത്രങ്ങളുടെ അച്ചടി മുടങ്ങി.
Discussion about this post