തിരുവനന്തപുരം : സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളിൽ ഭൂമിക്കടിയില നിന്ന് ഉണ്ടാകുന്ന മുഴക്കം ജനങ്ങളെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അടുത്തിടെയായി തൃശൂരിലാണ് ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായത്. എന്നാൽ ഇത് ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചലനങ്ങളുടെ പരിണിത ഫലമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ആരും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത് ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമാണ്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദ്ദം മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കില്ല. അതിനാൽ നാട്ടുകാർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
ഇന്ന് ഉച്ചയ്ക്ക് തൃശൂർ ജില്ലയിലെ പല ഭാഗങ്ങളിലും മുഴക്കം അനുഭവപ്പെട്ടിരുന്നു. വരന്തരപ്പിള്ളി,തൃക്കൂർ ആമ്പല്ലൂർ മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് തൃശൂരിൽ മുഴക്കവും പ്രകമ്പനവും ഉണ്ടാകുന്നത്. ഭൂമികുലുക്കമാണെന്ന് കരുതി ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങിയോടി. തൃക്കൂർ, അളഗപ്പ നഗർ പഞ്ചായത്തുകളിൽ ബുധനാഴ്ച രാവിലെ 8.16ന് ഭൂമിക്കടിയിൽനിന്നു മുഴക്കം ഉണ്ടായിരുന്നു.
കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടിരുന്നു. അടിക്കടിയുളള മുഴക്കം ജനങ്ങളെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Discussion about this post