ന്യൂഡൽഹി : ചന്ദ്രനിൽ അഗ്നിപർവ്വതം ഉണ്ടായിരുന്നു എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ചന്ദ്രന്റെ ഉപരിതലത്തിനടിയിൽ നിന്ന് ഗ്രാനൈറ്റിന്റെ ഒരു വലിയ ഭാഗം ശാസ്ത്രജ്ഞർ കണ്ടെത്തി. ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഒരു ഉപഗ്രഹമാണ് ഇത്രയധികം താപം പുറപ്പെടുവിക്കുന്ന കല്ല് കണ്ടെത്തിയത്. ചന്ദ്രനിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു പ്രതിഭാസമാണിത് എന്നാണ് വിലയിരുത്തൽ.
ഉരുകിയ ലാവയിൽ നിന്ന് ഉണ്ടായ കോംപ്ടൺ-ബെൽക്കോവിച്ച് അഗ്‌നിപർവ്വത കോംപ്ലക്‌സിന് സമീപത്ത് നിന്ന് കണ്ടെത്തിയ 50 കിലോമീറ്റർ വ്യാസമുള്ള ഗ്രാനൈറ്റ് സിസ്റ്റം ഏകദേശം 3.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് പൊട്ടിത്തെറിച്ച അഗ്‌നിപർവ്വതത്തിന്റെ അവശേഷിപ്പാകാം എന്നാണ് പ്ലാനറ്ററി സയന്റിസ്റ്റുകളുടെ അഭിപ്രായം.
ചന്ദ്രന്റെ പുറംഭാഗത്തെ മറ്റ് പാറകളെ അപേക്ഷിച്ച് ഗ്രാനൈറ്റിൽ യുറേനിയം, തോറിയം തുടങ്ങിയ റേഡിയോ ആക്ടീവ് മൂലകങ്ങളുടെ ഉയർന്ന സാന്ദ്രതയുണ്ട്. ഇത് ഉയർന്ന താപനിലയ്ക്ക് കാരണമാകുന്നു. ഈ ചൂട് നമുക്ക് ചന്ദ്രോപരിതലത്തിൽ നിന്ന് മനസിലാക്കാൻ കഴിയുമെന്ന് ലീഡ് ഗവേഷകനായ ഡോ മാറ്റ് സീഗ്ലർ പറഞ്ഞു (പ്ലാനറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്യൂസൺ).
ഭൂമിക്ക് പുറത്ത്, സൗരയൂഥത്തിൽ ഗ്രാനൈറ്റുകൾ ഇല്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാഗ്മയിൽ നിന്നാണ് അവ രൂപംകൊള്ളുന്നത്. നേരത്തെ പാറകൾക്കിടയിൽ നിന്ന് ചെറിയ അളവിൽ മാത്രമേ ഗ്രാനേറ്റ് കണ്ടെത്താനായിരുന്നുള്ളൂ. എന്നാൽ ഇത് ആദ്യമായാണ് ഇത്രയധികം ഗ്രാനൈറ്റ് ചന്ദ്രപരിതരത്തിൽ കണ്ടെത്തുന്നത്.
Discussion about this post