തിരുവനന്തപുംര : സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എറണാകുളം ഉദയംപേരൂർ ആസ്ഥാനമായ സംഘടനയാണ് ഹർജി നൽകിയിരുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. ഹർജിക്കാർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക്, പ്രത്യേകിച്ച് വടക്കൻ മേഖലയിലുള്ളവർക്ക് തലസ്ഥാനത്തേക്ക് എത്താൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി സമർപ്പിച്ചത്.
സംസ്ഥാനത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ സ്വകാര്യ ബില്ല് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ പിന്നീട് പാർട്ടിയ്ക്കകത്ത് നിന്ന് തന്നെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്.
ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനുമിരിക്കുകയാണ്.ഇതിന് പിന്നാലെ തലസ്ഥാന മാറ്റ ബില്ലുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത് അനാവശ്യ വിവാദമാണെന്ന് കഴിഞ്ഞ ദിവസം ഹൈബി ഈഡൻ മാദ്ധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചിരുന്നു.
Discussion about this post