ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്‌കൂൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ അദ്ധ്യാപികയ്‌ക്കെതിരെ പരാതി. ഇൻഡോറിലെ ബാൽ വിഗ്യാർ ശിശുവിഹാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. നെറ്റിയിൽ തിലകം ചാർത്തിയെത്തിയ കുട്ടികളെ അദ്ധ്യാപിക അകാരണമായി മർദ്ദിക്കുകയും തിലകം നീക്കം ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.
സ്‌കൂൾ വളപ്പിൽ ഇനിയും തിലകം ചാർത്തിയാൽ ടിസി നൽകുമെന്നും അടിച്ച് പുറത്താക്കുമെന്നും അദ്ധ്യാപിക ഭീഷണിപ്പെടുത്തി. പത്മ സിസോദിയ എന്ന അദ്ധ്യാപികയാണ് ക്രൂരതയ്ക്ക് പിന്നിൽ. സംഭവം അറിഞ്ഞ് രക്ഷിതാക്കൾ പരാതിപ്പെട്ടപ്പോൾ, സ്‌കൂൾ പ്രിൻസിപ്പലും അദ്ധ്യാപികയെ പിന്തുണച്ചുവെന്നാണ് വിവരം. സ്‌കൂൾ വളപ്പിൽ ഒരു വിദ്യാർത്ഥിയെയും തിലകം അണിഞ്ഞ് എത്താൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിശദീകരണം തേടി.
പ്രിൻസിപ്പലുമായി വിഷയത്തെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർ മംഗളേഷ് കുമാർ വ്യാസ് പറഞ്ഞു. സ്‌കൂൾ മാനേജ്മെന്റിനോട് സ്ഥാപനത്തിൽ എല്ലാ മതസ്ഥരും സൗഹാർദ്ദം നിലനിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിൽ അച്ചടക്കം പാലിക്കുന്നതിന്, ഒരേ യൂണിഫോം ധരിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടാം. എന്നിരുന്നാലും, ഒരു വിദ്യാർത്ഥി തന്റെ ജന്മദിനത്തിലോ, ആരാധനയ്ക്ക് ശേഷമോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക അവസരത്തിലോ തിലകവുമായി സ്‌കൂളിൽ വന്നാൽ, അത് നീക്കം ചെയ്യാൻ അവനോട് ആവശ്യപ്പെടാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്‌നം പരിഹരിക്കാൻ പ്രിൻസിപ്പലിനോട് രക്ഷിതാക്കളുമായി ചർച്ച നടത്താനും നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
Discussion about this post