ഇടുക്കി: കൈവെട്ട് കേസിലെ വിധി പ്രസ്താവത്തിൽ പ്രതികരണവുമായി പ്രൊഫസർ ടിജെ ജോസഫ്. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നീതി നടപ്പിലാകുന്നു എന്ന് മാത്രമേ താൻ കരുതുന്നുള്ളൂ. സാധാരണ ഒരു പൗരനുള്ള ഒരു ഉത്കണ്ഠമാത്രമെ എനിക്കുള്ളു, ഈ പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ തനിക്ക് ഇഷ്ടാനിഷ്ടങ്ങളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
” പ്രതികളും എന്നെ പോലെ ഇരയാക്കപ്പെട്ടവരാണ്. ഒരു പ്രാകൃതനിയമത്തിന് ഇരയായതിൻറെ പേരിലാണ് അവർ ഇത്തരത്തിലുള്ള ഒരു ആക്രമത്തിന് മുതിർന്നത്. യഥാർത്ഥ പ്രതികൾ നിയമത്തിന് മുന്നിൽ എത്തിയിട്ടില്ല. എന്നെ ആക്രമിച്ചവർ എന്നെ നേരത്തെ അറിയുന്നവരോ എന്നെ പരിചയമുള്ളവരോ അല്ല. ആക്രമിക്കാൻ നിർദ്ദേശം കൊടുത്തവരാണ് യഥാർത്ഥ പ്രതികൾ. അവരിപ്പോഴും കാണാമറയത്താണ്. ഇന്നത്തെ മനുഷ്യർക്കെങ്കിലും ഈ പ്രാകൃതനിയമങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ശാസ്ത്രബോധമുള്ളവരായി ജീവിക്കാൻ സാധിക്കട്ടെ എന്ന് ” അദ്ദേഹം പറഞ്ഞു.
ഈ ലോകത്ത് ജീവിക്കുന്ന എല്ലാ മനുഷ്യരും ശാസ്ത്രാവബോധം ഉൾക്കൊണ്ട് മാനവികതയിലും സാഹോദര്യത്തിലും പുലർന്ന് നല്ല ആധുനിക പൗരന്മാരായിട്ട് മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. തനിക്കേറ്റ മുറിവുകളും മുറിവേൽപ്പിച്ചവരനുഭവിക്കുന്ന കഷ്ടപ്പാടുകളും ഒക്കെ പുതിയ തലമുറ ശാസ്ത്രാവബോധമുള്ളവരായി മാറാൻ കാരണമാകട്ടെ. തന്റെ കൈ വെട്ടാൻ തീരുമാനമെടുത്തവരാണ് യഥാർത്ഥ പ്രതികൾ. ഈ പ്രതികളൊക്കെ അവരുടെ ആയുധങ്ങൾ മാത്രമാണെന്നും ആജ്ഞാനുവർത്തികൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യത്വവിരുദ്ധമായ തീരുമാനം എടുക്കാൻ ഉത്ബോധനം നടത്തുന്നവർ എപ്പോഴും കാണാമറയത്താണ്. ആധുനിക മനുഷ്യരാകാൻ അവരെ ബോധവൽക്കരിക്കണം.നമുക്ക് വിനയായി നിൽക്കുന്നത് ആയിരത്തി അഞ്ഞൂറ് വർഷമെങ്കിലും പഴക്കമുള്ള വിശ്വാസ സംഹിതകളാണ്. അവ തച്ചുടയ്ക്കണം.. ശാസ്ത്രഅവബോധമുൾക്കൊണ്ട് ആധുനിക മനുഷ്യരായി ഇവരെല്ലാം വളരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എനിക്ക് നഷ്ടങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ജയിക്കുന്നവർക്ക് നഷ്ടങ്ങൾ ഉണ്ടാകും. അത് സ്വഭാവികമാണ്..ഞാൻ തോറ്റിട്ടില്ല, ജയിച്ചുകൊണ്ടിരിക്കുകയാണ്, മനുഷ്യരെ അടിമയ്ക്കിടുന്ന അല്ലെങ്കിൽ ചങ്ങലയ്ക്കിടുന്ന പ്രാകൃത വിശ്വാസങ്ങളോട് എന്റെ യുദ്ധം തുടരുമെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ കേസിൽ ആറ് പേർ കുറ്റക്കാരണെന്ന് വിധിച്ച കോടതി 5 പേരെ വെറുതെ വിട്ടു. സജിൽ,നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ് അയൂബ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഷഫീക്, അസീസ്, സുബൈർ,മുഹമ്മദ് ഫാഫി മൻസൂർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ജഡ്ജി അനിൽ ഭാസ്‌കറാണ് വിധി പ്രസ്താവിച്ചത്. ഭീകരപ്രവർത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിന്, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസർ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞു. കേസിലെ ഒന്നാം പ്രതിയായ സവാദ് ഇപ്പോഴും ഒളിവിലാണ്.
2010 മാർച്ച് 23 ന് ലാണ് തൊടുപുഴ ന്യൂമൻ കോളേജിലെ അദ്ധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട് ഭീകകർ വെട്ടിയത്. ചോദ്യപേപ്പറിൽ നബിയെ അപമാനിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷ പേപ്പറിൽ മതനിന്ദയുണ്ടെന്നായിരുന്നു ആരോപണം. കൃത്യത്തിന് വിദേശത്ത് നിന്ന് അടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പോപ്പുലർ ഫ്രണ്ട് ഭീകരരാണ് പിന്നിലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്.
Discussion about this post