ലണ്ടൻ: ലണ്ടനിലെ ബ്രിട്ടീഷ് ഹൗസ് ഓഫ് പാർലമെന്റിൽ ചൈനീസ് ചാരൻ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. ഈ മാസം അഞ്ചാം തീയതിയാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോംഗ്‌കോംഗിൽ ചൈനയുടെ അധിനിവേശത്തിനെതിരേ സ്വാതന്ത്ര്യസമരം നടത്തിയതിന് ലണ്ടനിൽ അഭയാർത്ഥികളായി രക്ഷപെട്ട് എത്തിയവരുമായി ബ്രിട്ടീഷ് എം പിമാരുടെ കൂടിക്കാഴ്ചയിലേക്കാണ് ചൈനീസ് ചാരൻ കടന്നുകയറാൻ ശ്രമിച്ചത്.
ഹോംഗ്‌കോംഗിൽ സ്വാതന്ത്ര്യസമരം ചെയ്തതിന് ചൈനീസ് സർക്കാർ നോട്ടപ്പുള്ളികളാക്കിയ ഫിൻ ലാവുവും ക്രിസ്റ്റഫർ മൂങ്ങും ആയിരുന്നു ബ്രിട്ടീഷ് എംപിമാരുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നത്. ഇരുവരുടേയും തലയ്ക്ക് ഒരു കോടി രൂപ വീതം ചൈനീസ് സർക്കാർ വിലയിട്ടിരുന്നു. ഈ കൂടിക്കാഴ്ചയിലേക്കാണ് ചൈനാക്കാരനായ ഒരാൾ കയറിയിരിക്കാൻ ശ്രമിച്ചത്. എന്നാൽ അതിഥികളുടെ പട്ടികയിൽ ഇയാളുടെ പേര് ഉണ്ടായിരുന്നില്ല. തുടർന്ന് അധികൃതർ ചോദ്യം ചെയ്‌തെങ്കിലും വഴി തെറ്റി എത്തിയതാണെന്നായിരുന്നു മറുപടി.
പാർലമെന്റ് മന്ദിരത്തിനകത്തേക്ക് പോലും ചാരന്മാരെ പറഞ്ഞുവിടുന്നത് ബ്രിട്ടനെ നേരിട്ട് ആക്രമിക്കുന്നത് പോലെ ഗുരുതരമാണെന്നാണ് എംപി അലീഷ്യാ കേൺസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർലമെന്റിനുള്ളിൽ പോലും ജനപ്രതിനിധികൾ സുരക്ഷിതരല്ല എന്ന അവസ്ഥയാണ്. എത്രത്തോളം ഗുരുതരമാണ് ചൈന ചെയ്ത പാതകം എന്ന് അന്താരാഷ്ട്ര സമൂഹം മനസിലാക്കണം. അതിശക്തമായ താക്കീത് ചൈനയ്ക്ക് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവർ പറഞ്ഞു.
Discussion about this post