ന്യൂഡൽഹി: മണിപ്പൂരിൽ നിരോധിത ഭീകര സംഘടനകൾക്കായി ധനസമാഹരണം നടത്തിയ കേസിൽ മ്യാന്മർ പൗരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ഇംഫാലിലെ എൻ ഐ എ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പീപ്പിൾസ് റെവല്യുഷനറി ആർമി, കാംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി, പ്രീപാക്, യു എൻ എൽ എഫ് എന്നീ നിരോധിത സംഘടനകളുടെ പ്രവർത്തകരാണ് കേസിലെ പ്രതികൾ.
ഖിന്മൗംഗ് എന്ന പേരിൽ അറിയപ്പെടുന്ന മ്യാന്മർ സ്വദേശിയായ ദീപക് ശർമ്മ, മണിപ്പൂർ സ്വദേശികളായ സുരാജ് ജെയ്സ്വാൾ, ഷെയ്ഖോം ബ്രൂസ് മീട്ടി എന്നിവർക്കെതിരെയാണ് യുഎപിഎ പ്രകാരം കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ നിരോധിത ഭീകര സംഘടനകൾക്കായി ആശയപ്രചാരണം നടത്തുകയും ധനസമാഹരണം നടത്തുകയും ചെയ്തതായി എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു.
ഇംഫാൽ താഴ്വരയിലെ യുവാക്കളെ നിരോധിത സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ പ്രതികൾ ശ്രമം നടത്തി. ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും എൻ ഐ എ കണ്ടെത്തി. കഴിഞ്ഞ വർഷം മാർച്ച് 9ന് പ്രതികൾക്കെതിരെ എൻ ഐ എ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് എൻ ഐ എ അറിയിച്ചു.
Discussion about this post