തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ദിവസം. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഈ മൂന്ന് ജില്ലകളിലും മറ്റുള്ളയിടങ്ങളെ അപേക്ഷിച്ച് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകാം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. നാളെ ഇടുക്കി ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട്. തുടർന്നുള്ള ദിവസങ്ങളിലും മഴ ലഭിക്കുമെങ്കിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
മഴ കനക്കുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. തീരമേഖലകളിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതിയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയത്. തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post