ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് വി ഭട്ടി ഇനിമുതൽ സുപ്രീംകോടതി ന്യായാധിപൻ. ജസ്റ്റിസ് എസ് വി ഭട്ടിക്കൊപ്പം തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഉജ്ജ്വൽ ഭുയാനും ഇന്ന് സുപ്രീംകോടതി ജസ്റ്റീസായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇതോടെ സുപ്രീംകോടതിയിലെ ആകെ ജസ്റ്റീസുമാരുടെ എണ്ണം 32 ആയി ഉയർന്നു. സുപ്രീംകോടതിയിൽ വച്ച് നടന്ന ചടങ്ങിൽ മറ്റ് ജഡ്ജിമാരും ബാർ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. ജൂലൈ 12 ന് നിയമനം സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു.
ജസ്റ്റിസ് എസ് വി ഭട്ടി 2013 ൽ ആന്ധ്രാഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ഇദ്ദേഹം 2019 മാർച്ചിൽ കേരള ഹൈക്കോടതിയിലേക്ക് ട്രാൻസ്ഫറാകുകയും 2023 ജൂൺ 1 മുതൽ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ 37-ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു.
ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ 2011 ൽ ഗുവാഹത്തി ഹൈക്കോടതിയിൽ ജഡ്ജായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ഇദ്ദേഹം 2022 ജൂൺ 28 നായിരുന്നു തെലങ്കാന ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി നിയമിതനായത്.
Discussion about this post