ന്യൂഡൽഹി: അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യത്തിനായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകാൻ നാസ. ഇതിനായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ ഉടൻ അമേരിക്കയിലേക്ക് തിരിക്കും. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ ദൗത്യം പൂർത്തിയാക്കാനാണ് തീരുമാനം. നാസയും ഐഎസ്ആർഒയും ചേർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം നടപ്പാക്കുന്നത്.
ഇന്ത്യയുടെ അമേരിക്കൻ സ്ഥാനപതി എറിക് ഗാർസെറ്റിയാണ് നാസ ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുമെന്ന് അറിയിച്ചത്. ഇന്ത്യ- യുഎസ് കൊമേഴ്‌സ്യൽ സ്‌പേസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ നിന്നും നിസാർ (എൻഐഎസ്എആർ) ഉപഗ്രഹത്തിന്റെ വിക്ഷേപണം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ വിഭവങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇരു രാജ്യങ്ങളും സംയുക്തമായി ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ബഹിരാകാശ ഗവേഷണ മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങൾക്കായി ഇന്ത്യയും അമേരിക്കയും നടപ്പിലാക്കുന്ന ദൗത്യങ്ങളെക്കുറിച്ചും , അതുവഴി ഉണ്ടാകുന്ന തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ബംഗളൂരുവിൽ നടന്ന പരിപാടിയിൽ ഇന്ത്യയിലെയും അമേരിക്കയിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, നാസയുടെ പ്രതിനിധികൾ എന്നിവരും പങ്കാളികളായി.
Discussion about this post