കൊച്ചി: അങ്കമാലിയിൽ ഗുണ്ടാനേതാവിന്റെ വസതിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വിരുന്ന്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കി. വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല് പോലീസുകാർ പങ്കെടുത്തെന്നാണ് റിപ്പോർട്ടുകൾ.
പുളിയനത്ത് ഞായറാഴ്ച വൈകീട്ട് ആറിന് അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും അകപ്പെട്ടത്.
ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. ഡിവൈഎസ്പിക്കും പോലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് അപ്പോഴാണ് വ്യക്തമായത്.
റെയ്ഡിനെത്തിയ എസ്.ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ ഒളിക്കാൻ ശ്രമിച്ചു. ശുചിമുറിയിൽ കയറിയാണ് ഡിവൈഎസ്പി ഒളിച്ചത്. അങ്കമാലി പോലീസ് വിവരം പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. റെയ്ഡിൽ കണ്ടെത്തിയ പോലീസുകാരെ അങ്കമാലി പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് വിവരം. ഇദ്ദേഹമാണ് പോലീസുകാരെ വിരുന്നിന് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ ഡിവൈഎസ്പിയെ കണ്ടെത്തിയതായി പോലീസ് റിപ്പോർട്ടിലില്ല.
Discussion about this post