കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിൽ നിന്നും ഇ.പി ജയരാജൻ വിട്ട് നിന്നതിൽ അമർഷം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം എന്താണെന്ന് ഇ.പി ജയരാജൻ തന്നെയാണ് വ്യക്തമാക്കേണ്ടത് എന്നും ഗോവിന്ദൻ വ്യക്തമാക്കി.
പരിപാടിയിൽ പങ്കെടുക്കുന്നവർ പങ്കെടുക്കും. എല്ലാവരും നിർബന്ധമായും പങ്കെടുക്കണം എന്നൊന്നും തങ്ങൾ തീരുമാനിച്ചിട്ടില്ല. ഇടത് കൺവീനറെ പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടകാര്യമില്ല. ക്ഷണിച്ചിട്ടാണോ വരേണ്ടത്?. പരിപാടിയിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം. പാർട്ടി ഒരു തീരുമാനം എടുത്താൽ എല്ലാവർക്കും ബാധകമാണ്. ദേശീയ സെമിനാറിൽ ഇടത് കൺവീനർ പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഗമായിട്ടല്ല സെമിനാർ സംഘടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാവരും പങ്കെടുക്കും. ഫാസിസത്തിനെതിരായ ശക്തമായ പ്രതിഷേധം എന്നതാണ് സെമിനാറിലൂടെ ഉദ്ദേശിക്കുന്നത്. ജനാധിപത്യ സംവിധാനം നിലനിർത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത്തരത്തിലൂടെയുള്ള പുതിയ മുന്നേറ്റങ്ങളുമായി മുന്നോട്ട് പോകേണ്ടതുണ്ട്. രാഷ്ട്രീയമോ കക്ഷികളോ നോക്കിയിട്ടല്ല പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തെറ്റായ സന്ദേശം പ്രചരിപ്പിച്ച് ധ്രുവീകരണം ഉണ്ടാക്കുകയാണ് ബില്ലിലെ ലക്ഷ്യം. രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്നതിനുള്ള മുദ്രാവാക്യമായി നിയമത്തെ ഉപയോഗിക്കുന്നു.
കോൺഗ്രസ് നിലപാട് വ്യക്തമാക്കിയാൽ സെമിനാറിൽ പങ്കെടുപ്പിക്കാം. ഓരോ സംസ്ഥാനത്തും കോൺഗ്രസിന് ഓരോ നിലപാടാണ് ഉള്ളത്. ഒരു നിലപാട് സ്വകീരിച്ചാൽ സെമിനാറിൽ പങ്കെടുപ്പിക്കുന്നതുകൊണ്ട് തർക്കമില്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു.
Discussion about this post