കൊച്ചി : അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്‌സാക്ഷികൾ. യുവതിയെ ആക്രമിച്ച ശേഷം വലിച്ചുകൊണ്ട് പോയി ആവർത്തിച്ച് കുത്തുകയായിരുന്നു എന്നാണ് ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നത്.
ഇന്ന് ഉച്ചയോടെ ആശുപത്രിയുടെ നാലാം നിലയിൽ വെച്ചാണ് ആക്രമണം നടന്നത്. അവിടെ ഉണ്ടായിരുന്നവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ മറ്റുള്ളവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയായിരുന്നു.
തുറവൂർ തൈവാലത്ത് സ്വദേശി ലിജി രാജേഷിനെ(40) മുൻ സുഹൃത്തായ ആലുവ സ്വദേശി മഹേഷ് ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഒട്ടേറെ തവണ കുത്തേറ്റുവെന്നും ആളുകൾ പറയുന്നു.
”ഒച്ചകേട്ട് പുറത്തുവന്ന് നോക്കിയപ്പോൾ അയാൾ ഇവിടെവെച്ച് കുത്തി. പിന്നെ യുവതിയെ പിടിച്ചുവലിച്ച് ഒരു മൂലയിലേക്ക് കൊണ്ടുപോയി വീണ്ടും വീണ്ടും കുത്തി. ഡ്രിപ്പ് സ്റ്റാൻഡ് എടുത്ത് അക്രമിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തനിക്ക് നേരെ കത്തിവീശുകയായിരുന്നു” ഒരു ദൃക്‌സാക്ഷി പറഞ്ഞു.
ലിജിയും മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. ചികിത്സയിൽ കഴിയുന്ന അമ്മയെ പരിചരിക്കാനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയിലെത്തിയത്. ഉച്ചയോടെ മഹേഷും ആശുപത്രിയിലെത്തി. തുടർന്നുണ്ട് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇയാൾ കൈയ്യിൽ കരുതിയിരുന്ന കത്തിയുമായി യുവതിയെ കുത്തിയത്. ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസെത്തിയാണ് പിടികൂടിയത്.
Discussion about this post