ചങ്ങനാശേരി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരിയിൽ എൽഡിഎഫ്‌നിയോജകമണ്ഡലം കമ്മറ്റിയുടെ ബഹുജന കൂട്ടായ്മ. മണിപ്പൂരിലെ സ്പർദ്ധയ്ക്ക് കാരണം ബിജെപിയാണെന്ന വിചിത്ര ആരോപണവും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെ.കെ ശൈലജ ഉന്നയിച്ചു. എപ്പോഴും മണിപ്പൂരിനെ ബിജെപിക്ക് കീഴിൽ നിർത്താനുളള രാഷ്ട്രീയ തന്ത്രമാണിത്. ഹിറ്റ്‌ലർ പ്രയോഗിച്ച തന്ത്രമാണ് ഇവിടെ ബിജെപി പ്രയോഗിക്കുന്നതെന്നും കെകെ ശൈലജ ആരോപിച്ചു.
മണിപ്പൂരിൽ കലാപം കത്തിപ്പടരുമ്പോൾ മോദി പിരമിഡുകൾക്ക് മുൻപിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. എല്ലായിടത്തും ഓടി പറന്ന് നടക്കുന്ന നരേന്ദ്രമോദി മണിപ്പൂരിൽ തിരഞ്ഞുനോക്കാൻ തയ്യാറായില്ല. മോദി ആ സമയത്ത് വിദേശരാഷ്ട്രങ്ങളിലായിരുന്നു. ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഒക്കെ ടൂർ പോയ പ്രതീതിയായിരുന്നുവെന്നും കെകെ ശൈലജ കുറ്റപ്പെടുത്തി.
മണിപ്പൂരിൽ വംശീയ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുക, മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് എൽഡിഎഫ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.
മണിപ്പൂരിൽ വംശീയ കലാപമാണ് നടക്കുന്നതെന്ന സത്യം മൂടിവെച്ചാണ് ബിജെപിക്കെതിരെ സിപിഎം ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നത്. സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയാണ് കുക്കി, മെയ്‌തെയ് വിഭാഗങ്ങളുടെ തെരുവുയുദ്ധത്തിലേക്കും കലാപത്തിലേക്കും നയിച്ചത്.
Discussion about this post