തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ വേർപാട് കോൺഗ്രസ് ഏറ്റെടുത്ത രീതി സമൂഹമാദ്ധ്യമങ്ങളിൽ വിമർശനത്തിന് കാരണമാകുന്നു. എട്ടു തവണ എംഎൽഎയും നാല് തവണ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും ഒക്കെയായിരുന്ന ഉമ്മൻചാണ്ടിയുടെ വേർപാടിൽ കോൺഗ്രസിന് സന്തോഷമോ എന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. എഐസിസി ജനറൽ സെക്രട്ടറി കെസി വോണുഗോപാലിന്റെ പ്രതികരണവും, ബംഗലൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനവുമാണ് ഇത്തരം ചർച്ചകൾക്ക് ആധാരം.
ഉമ്മൻചാണ്ടിയുടെ മരണത്തെ കുറിച്ചുള്ള പ്രതികരണം മാദ്ധ്യമങ്ങൾ തേടിയപ്പോൾ അങ്ങേയറ്റം സന്തോഷത്തോടു കൂടെ എന്ന കെസി ഗോപാലിന്റെ പ്രയോഗമാണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്.
”കോൺഗ്രസിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും നെടുംതൂണായ നേതാവ്, ജനങ്ങളെ ഒപ്പം നിർത്തി, 24 മണിക്കൂറും അക്ഷരാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടി പോരാടിയ ഒരു നേതാവ്, ജനങ്ങളിൽ നിന്നും വേർപിരിയുന്നത് അങ്ങേയറ്റത്തെ സന്തോഷത്തോടു കൂടിയാണ്…” എന്നായിരുന്നു കെസി വേണു ഗോപാലിന്റെ പ്രതികരണം തുടങ്ങിയത്. അടുത്തുനിന്ന കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ ദുഃഖം എന്ന് തിരുത്തിയെങ്കിലും ഇത് ഒരു ഫ്രോയിഡ്യൻ സ്ലിപ്പ് ആണോയെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നത്. ബംഗലൂരുവുൽ തുടരുന്ന പ്രതിപക്ഷ പാർട്ടികളുടെ ആഘോഷത്തെ ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രനും വിമർശിച്ചിട്ടുണ്ട്.
സംസാരിക്കുന്നതിനിടയിൽ അറിയാതെ തന്നെ നമ്മളുടെ ഉള്ളിൽ ഒളിച്ചു വച്ചിരിക്കുന്ന മനോഭാവം ചെറിയ നാക്കു പിഴയായി സംഭാഷണങ്ങളിൽ വന്നു പോകുന്നതിനെയാണ് ഫ്രോയിഡ്യൻ സ്ലിപ്പ് എന്ന് മന:ശാസ്ത്രത്തിൽ പറയുന്നത്. കെ സി വേണുഗോപാൽ പറഞ്ഞ സന്തോഷം എന്ന വാക്ക് അദ്ദേഹത്തിന്റെ യഥാർത്ഥ മനോഭാവത്തെ ആണ് വെളിവാക്കിയതെന്ന് വിമർശകർ പറയുന്നു.
കെ എസ് യു യൂണിറ്റ് പ്രസിഡണ്ടായി തുടങ്ങി മുഖ്യമന്ത്രി വരെയായി കിംഗ് മേക്കർ ആയ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ തന്നെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വിരുന്നൊരുക്കിയിയിരുന്നു. വലിയ വിമർശനമാണ് ഇതിൽ ഉയരുന്നത്. ഇത് യാദൃശ്ചികം എന്ന് കരുതാനാകില്ല എന്നാണ് വിമർശകർ പറയുന്നത്.
കുടുംബ രാഷ്ട്രീയത്തിന് എതിരായി നിന്ന കോൺഗ്രസ് നേതാക്കളുടെ എല്ലാം മരണത്തിൽ ഗാന്ധി കുടുംബം ഇതുപോലെ അപമാനങ്ങൾ നടത്തിയിട്ടുണ്ട്. സർദാർ വല്ലഭായി പട്ടേൽ അന്തരിച്ചപ്പോൾ അദ്ദേഹത്തിന് അന്ത്യയാത്ര നൽകാൻ സർക്കാർ ഉദ്യോഗസ്ഥർ സ്വന്തം കാശുമുടക്കി പോകണം എന്ന് ജവഹർലാൽ നെഹ്‌റു ഉത്തരവിട്ടത് മുതൽ ഇത് തുടർന്നിരുന്നു.
സോണിയ വാഴ്ചയ്ക്ക് വിലങ്ങു തടിയായി നിന്ന ഉന്നത കോൺഗ്രസ് നേതാക്കളായ സീതാറാം കേസരിയുടേയും നരസിംഹ റാവുവിന്റേയും എല്ലാം മരണത്തിൽ സമാനമായ മര്യാദ ഇല്ലായ്മ അന്നത്തെ കോൺഗ്രസ് നേതൃത്വം കാണിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും പലതവണ കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയും ഒക്കെ ആയിരുന്ന ശ്രീ പി വി നരസിംഹറാവുവിന്റെ ഭൗതികശരീരം ഡൽഹിയിൽ പൊതുദർശനത്തിന് വയ്ക്കുകയോ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് കൊണ്ടുവരികയോ ചെയ്തിരുന്നില്ല.
അന്തിമ ചടങ്ങുകൾ ഡൽഹിയിൽ തന്നെ നടത്തണം എന്ന് അദ്ദേഹത്തിന്റെ നിർദ്ദേശം ഉണ്ടായിട്ട് കൂടി അദ്ദേഹത്തിന്റെ ശരീരം ഹൈദരാബാദിൽ എത്തിച്ചാണ് അന്ത്യ ചടങ്ങുകൾ നടത്തിയത്. സമാനമായ വിധി തന്നെയാണ് ഉമ്മൻചാണ്ടിക്കും ഉണ്ടായത് എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post