യുഎഇ : ദുബായിൽ വെച്ച് അപ്രതീക്ഷിതമായി ലിഫ്റ്റിലേക്ക് കയറിവന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനെക്കുറിച്ച് ഇന്ത്യൻ വ്യവസായി പങ്കുവെച്ച അനുഭവം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ സംരംഭകനും വെൽത്ത് റിസർച്ച് ഏജൻസിയായ ഹുറൂൺ ഇന്ത്യയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അനസ് റഹ്മാൻ ജുനൈദ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചില ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ദുബായിൽ വച്ച് തന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കുടുംബത്തോടൊപ്പം ലിഫ്റ്റിൽ പോകവേ അപ്രതീക്ഷിതമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനെ ലിഫ്റ്റിൽ വെച്ച് കണ്ടുമുട്ടാൻ കഴിഞ്ഞതിന്റെ സന്തോഷകരമായ അനുഭവമാണ് അനസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ദുബായിലെ അറ്റ്‌ലാന്റിസ് ദി റോയൽ ഹോട്ടലിലെ എലിവേറ്ററിൽ വെച്ചാണ് അദ്ദേഹത്തിന് ഈ അവിസ്മരണീയമായ അനുഭവം ഉണ്ടായത്. ഹോട്ടലിന്റെ 22-ാം നിലയിൽ നിന്നാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഇവർക്കൊപ്പം ചേരുന്നത്. ദുബായ് ഭരണാധികാരിയുടെ താഴ്മയോടെയുള്ള പെരുമാറ്റം ശരിക്കും അമ്പരപ്പിച്ചു എന്നാണ് അനസ് റഹ്മാൻ പറയുന്നത്. ലിഫ്റ്റിൽ പ്രവേശിച്ചയുടൻ ഷെയ്ഖ് മുഹമ്മദ് തന്റെ കുട്ടികളോട് സ്നേഹത്തോടെ സംസാരിക്കുകയും തന്റെ ഇളയ മകളോട് അദ്ദേഹത്തിന്റെ ഇളയ മകൾ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചതായും അനസ് പറയുന്നു.
“അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ സൗഹാർദ്ദപരമായിരുന്നു. എന്റെ മകളെ അദ്ദേഹം സ്നേഹത്തോടെ ചേർത്തുപിടിച്ചു. താനാരാണെന്ന് അറിയാമോ എന്നും അദ്ദേഹം അവളോട് ചോദിച്ചു. എന്നോട് അദ്ദേഹം എവിടെനിന്നാണ് വരുന്നത് എന്നും എന്താണ് ചെയ്യുന്നത് എന്നുമെല്ലാം ചോദിച്ചറിഞ്ഞു.കൂടാതെ ഒന്നിലധികം ഫോട്ടോഗ്രാഫുകൾ എടുക്കാനും അദ്ദേഹം ഞങ്ങളെ അനുവദിച്ചു.” എന്നാണ് അനസ് റഹ്മാൻ പറയുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആളുകളുമായി സൗഹൃദപൂർവ്വം പെരുമാറുന്ന വ്യക്തിയാണെന്ന് തനിക്ക് അറിയാമായിരുന്നെന്നും എന്നാൽ അത് സ്വയം അനുഭവിച്ച നിമിഷത്തിൽ ആശ്ചര്യം തോന്നിയെന്നും അനസ് പറയുന്നു. അനസിന്റെ അനുഭവകഥയും ചിത്രങ്ങളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
Discussion about this post