കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഓപ്പണ്‍ഹൈമര്‍ എന്ന പേര്. ഇതിഹാസ ചലച്ചിത്രകാരന്‍ ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പണ്‍ഹൈമര്‍ റിലീസിനൊരുങ്ങുന്നതിന് മുമ്പായി ആ പേര് തംരഗമാകുന്നത് സ്വാഭാവികമാണ്. കിലിയന്‍ മര്‍ഫി നായക കഥാപാത്രമായി എത്തുന്ന ഈ സിനിമ എന്നത്തെയും പോലെ ശാസ്ത്രപ്രേമികള്‍ക്ക് ഒരു വിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അസാധ്യമായ കഥ പറച്ചിലും സ്‌പേസ്, ടൈം, മറ്റ് ലോകങ്ങള്‍ തുടങ്ങി മനുഷ്യനെ ആകര്‍ഷിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ അപാരമായ ആവിഷ്‌കാരഭംഗിയോടെ അവതരിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്നയാളാണ് നോളന്‍. 2020ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ സിനിമയായ ടെനറ്റിന് ശേഷമുള്ള നോളന്റെ അടുത്ത സിനിമ ഓപ്പണ്‍ഹൈമര്‍ ആണെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തന്നെ ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതകഥ അന്വേഷിക്കാന്‍ തുടങ്ങിയതാണ് പലരും.
ആരായിരുന്നു റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍, അദ്ദേഹം ലോകത്തിന് നല്‍കിയ സംഭാവനയെന്ത്, ജീവിതത്തില്‍ അദ്ദേഹം ഇത്രയേറെ വേട്ടയാടപ്പെട്ടത് എന്തിനാണ്, ഭഗവദ് ഗീതയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമെന്താണ്?
റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍
ആറ്റംബോംബിന്റെ പിതാവായാണ് ഓപ്പണ്‍ഹൈമര്‍ അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് യുദ്ധത്തിന്റെ ഗതി മാറ്റാന്‍ ശേഷിയുള്ള ഒരു ആയുധത്തിന്റെ നിര്‍മ്മാണത്തിന് നിയോഗിക്കപ്പെട്ട ശാസ്ത്രസംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് മാന്‍ഹട്ടന്‍ പ്രോജക്ട് എന്ന പേരില്‍ പ്രസിദ്ധമായ, ഇരുപത്തൊന്നാം നൂറ്റാണ്ടിലടക്കം എക്കാലത്തും ലോകത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ശാസ്ത്ര കണ്ടുപിടിത്തമായി മാറിയ ആറ്റംബോംബ് ആദ്യമായി നിര്‍മ്മിച്ചത് ഓപ്പണ്‍ഹൈമറും സംഘവുമാണ്.
ജീവിതം
1904-ല്‍ ന്യൂയോര്‍ക്കിലാണ് ഓപ്പണ്‍ഹൈമറുടെ ജനനം. മാതാപിതാക്കള്‍ ജര്‍മ്മനിയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിലെ ശാസ്ത്രപ്രതിഭ ജ്വലിച്ചുനിന്നു. വെറും 12ാം വയസ്സില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ അദ്ദേഹത്തെ ന്യൂയോര്‍ക്ക് മിനറലോളജിക്കല്‍ ക്ലബ്ബിലേക്ക് ക്ഷണിച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ ധാതുക്കളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അറിവാണ് സംഘാടകരെ ആകര്‍ഷിച്ചത്.
1922ല്‍ അദ്ദേഹം രസതന്ത്രം പഠിക്കാനായി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. എങ്കിലും മൂന്നുവര്‍ഷത്തിന് ശേഷം ഭൗതികശാസ്ത്രത്തില്‍ ആകൃഷ്ടനായി കേംബ്രിജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദമെടുത്തു. ഇലക്ട്രോണുകളെ ആദ്യമായി കണ്ടെത്തിയ, നോബേല്‍ സമ്മാന ജേതാവ് ജെജെ തോംസണ് കീഴിലായിരുന്നു ഓപ്പണ്‍ഹൈമറിന്റെ പരിശീലനം.
ഒരു വര്‍ഷത്തിന് ശേഷം അറ്റോമിക് ഗവേഷണം നടത്തിക്കൊണ്ടിരിക്കെ ജര്‍മ്മനിയിലെ ഗോട്ടിന്‍ജെന്‍ സര്‍വ്വകലാശാലയിലെ തിയററ്റിക്കല്‍ ഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ മാക്‌സ് ബോണില്‍ നിന്നും ഓപ്പണ്‍ഹൈമറിന് ക്ഷണം ലഭിക്കുകയും അവിടെവെച്ച് ലോകപ്രശസ്ത ശാസ്ത്രജ്ഞരെ പരിചയപ്പെടാന്‍ അവസരം ലഭിക്കുകയും ചെയ്തു. ജര്‍മ്മനിയില്‍ വെച്ച് അദ്ദേഹം ക്വാണ്ടം തിയറിയുമായി ബന്ധപ്പെട്ട് നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അവയില്‍ പലതും ശാസ്ത്രസമൂഹത്തിന്റെ ശ്രദ്ധ നേടിയവയായിരുന്നു.
1927ലാണ് ഓപ്പണ്‍ഹൈമറിന് ഡോക്ടറേറ്റ് ലഭിച്ചത്. കാലിഫോര്‍ണിയ, ബെര്‍കെലി തുടങ്ങിയ സര്‍വ്വകലാശാലകളിലും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും അദ്ദേഹം പ്രഫസറായി ജോലി ചെയ്തു. ന്യൂക്ലിയര്‍ ഫിസിക്‌സ്, ക്വാണ്ടം ഫീല്‍ഡ് തിയറി, അസ്‌ട്രോഫിസിക്‌സ് എന്നിങ്ങനെ നിരവധി ശാസ്ത്ര മേഖലകളില്‍ പതിമൂന്ന് വര്‍ഷത്തോളം അദ്ദേഹം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1939ല്‍ ഓപ്പണ്‍ഹൈമറും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് തമോഗര്‍ത്തങ്ങളുടെ അസ്തിത്വം സംബന്ധിച്ച ഒരു പേപ്പര്‍ അവതരിപ്പിച്ചിരുന്നു. മൂന്നുതവണ നേബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും അത് ലഭിക്കാനുള്ള ഭാഗ്യമുണ്ടായില്ല.
ജര്‍മ്മനിയില്‍ ഹിറ്റ്‌ലറിന്റെ നേതൃത്വത്തില്‍ നാസികള്‍ ഉയര്‍ന്നുവന്നപ്പോള്‍ മറ്റുപലരെയും പോലെ ജര്‍മ്മനി ലോകത്തിലെ ആദ്യത്തെ ആണവായുധം ഉണ്ടാക്കുമെന്ന ചിന്തയായിരുന്നു ഓപ്പണ്‍ഹൈമറിന്. യൂറോപ്പിലെമ്പാടും യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഓപ്പണ്‍ഹൈമറും അണുവായുധം ഉണ്ടാക്കുന്നതില്‍ തല്‍പ്പരരായ മറ്റ് അമേരിക്കന്‍ ശാസ്ത്രജ്ഞരും ഒന്നിച്ചുചേര്‍ന്നു.
മാന്‍ഹട്ടന്‍ പ്രോജക്ട്
1942-ല്‍, ആറ്റംബോംബ് ഉണ്ടാക്കുന്നതിനുള്ള അമേരിക്കയുടെ അതീവ രഹസ്യ പ്രോജക്ട് ആയ മാന്‍ഹട്ടന്‍ പ്രോജക്ടിന് നേതൃത്വം നല്‍കാന്‍ ജനറല്‍ ലസ്ലീ ഗ്രോവ്‌സ് ഓപ്പണ്‍ഹൈമറിനെ ക്ഷണിച്ചു. ന്യൂ മെക്‌സിക്കോയിലെ ലോസ് അല്‌മോസ് എന്ന രഹസ്യകേന്ദ്രം ഓപ്പണ്‍ഹൈമറാണ് തിരഞ്ഞെടുത്തത്. മൂന്നുവര്‍ഷം കൊണ്ട് ആറ്റംബോംബ് വികസിപ്പിക്കാന്‍ മാന്‍ഹട്ടന്‍ പ്രോജക്ടിന് സാധിച്ചു.
ലോകത്തിലെ ആദ്യത്തെ ആറ്റംബോംബ് സ്‌ഫോടനം ഉണ്ടായത് 1945 ജൂലൈ 16നാണ്. അന്നാണ് ലോസ് അലമോസിന് 210 മൈല്‍ അകലെയുളള ഒരിടത്ത് ആറ്റംബോംബ് പരീക്ഷിച്ചത്. ട്രിനിറ്റി എന്നായിരുന്നു ഈ പരീക്ഷണത്തിന്റെ രഹസ്യകോഡ്. അങ്ങകലെ തീവ്രപ്രകാശം കണ്ടപ്പോള്‍ ദീര്‍ഘനിശ്വാസത്തോടെ അത് വിജയിച്ചുവെന്നാണ് കരുതുന്നതെന്ന് ഓപ്പന്‍ഹൈമര്‍ പറഞ്ഞതായി ചരിത്രം പറയുന്നു. പിന്നീട് ആ ചരിത്ര മൂഹൂര്‍ത്തത്തിലെ വാക്കുകള്‍ തന്റെ മനസ്സിലെത്തിയത് ഭഗവദ്ഗീതയില്‍ നിന്നാണെന്ന് ഓപ്പണ്‍ഹൈമര്‍ പറഞ്ഞിരുന്നു.
ഭഗവദ്ഗീതയുടെ അരാധകന്‍, സംസ്‌കൃത വിദ്യാര്‍ത്ഥി
റോബര്‍ട്ട് ഓപ്പണ്‍ഹൈമറിനെ ഭഗവദ്ഗീത ഏറെ സ്വാധീനിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. തന്റെ കിടക്കയ്ക്കരുകിലായി അദ്ദേഹം എപ്പോഴും ഭഗവദ്ഗീത സൂക്ഷിച്ചിരുന്നുവെന്നും പറയപ്പെടുന്നു.1933-ല്‍, സംസ്‌കൃതത്തിലുള്ള ഭഗവദ്ഗീത വായിക്കുന്നതിനായി അദ്ദേഹം സംസ്‌കൃതം പഠിക്കുകയും ചെയ്തു. ഏതൊരു ഭാഷയിലും ഉള്ളതിനേക്കാള്‍ ഏറ്റവും മനോഹരമായ തത്വജ്ഞാനാധിഷ്ഠതമായ ഗീതം എന്നാണ് അദ്ദേഹം ഗീതയെ വിശേഷിപ്പിച്ചിരുന്നത്. തന്റെ ജീവിതത്തെ പാകപ്പെടുത്തിയ പത്ത് പുസ്തകങ്ങളിലൊന്നായും അദ്ദേഹം ഭഗവദ്ഗീതയെ പട്ടികപ്പെടുത്തിയിരുന്നു.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് ന്യൂസ്‌വീക്കിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യത്തെ ആണവ പരീക്ഷണം ഓര്‍ത്തുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇതാണ്, “ഞാന്‍ ഹിന്ദു പുരാണമായ ഭഗവദ്ഗീതയില്‍ നിന്നുള്ള ഒരു വരി ഓര്‍ത്തു. തന്റെ കര്‍മ്മം ചെയ്യുക തന്നെ വേണമെന്ന് അര്‍ജ്ജുനനെ ഓര്‍മ്മിപ്പിച്ച് കൊണ്ട് ഭഗവാന്‍ പറഞ്ഞു, ഇപ്പോള്‍ ഞാന്‍ ലോകങ്ങളെ നശിപ്പിക്കുന്ന മരണമായിരിക്കുന്നു”.
ഹിരോഷിമ, നാഗസാക്കിയും പിന്നീടുള്ള ജീവിതവും
ആദ്യ ആണവ പരീക്ഷണം നടന്ന് കഷ്ടിച്ച് ഒരു മാസത്തിനുള്ളില്‍ അമേരിക്കന്‍ സൈന്യം ജപ്പാന്‍ നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വര്‍ഷിച്ചു. ഇതോടെ ലോകമഹായുദ്ധത്തിന് വിരമാമമായി. എന്നാല്‍ ആറ്റംബോംബ് ആക്രമണത്തില്‍ പൊലിഞ്ഞ ജീവനുകളും ജപ്പാനുണ്ടായ നാശനഷ്ടങ്ങളും ഓപ്പണ്‍ഹൈമറനെ അസ്വസ്ഥനാക്കിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹമിത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാനെ അറിയിക്കുകയും ചെയ്തു. തന്റെ കൈകളില്‍ രക്തം പുരണ്ടതായി തോന്നുവെന്നായിരുന്നു അദ്ദേഹം പ്രസിഡന്റിനോട് പറഞ്ഞത്. എന്നാല്‍ പ്രസിഡന്റിന് ഓപ്പണ്‍ഹൈമറിന്റെ നല്ല മനസ്സിനോട് യോജിക്കാനായില്ല. ഇനി ഒരിക്കലും ഈ ശാസ്ത്രജ്ഞനെ തനിക്ക് കാണേണ്ടതില്ലെന്ന് അദ്ദേഹം വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഓപ്പണ്‍ഹൈമറെന്ന പേര് ഏവര്‍ക്കും സുപരിചിതമായി. അക്കാലത്തെ ലൈഫ്, ടൈം മാഗസിനുകളില്‍ അദ്ദേഹം മുഖചിത്രമായി. 1947-ല്‍, അദ്ദേഹം അറ്റോമിക് എനര്‍ജി കമ്മീഷന്റെ ഉപദേശക കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിതനായി. എങ്കിലും പിന്നീടുള്ള ജീവിതകാലം മുഴുവനും ഓപ്പണ്‍ഹൈമര്‍ ആറ്റംബോംബിനേക്കാള്‍ മാരകമായ ഹൈഡ്രജന്‍ ബോംബ് ഉണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ത്തു. അമേരിക്ക സോവിയറ്റ് യൂണിയനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് ആഗ്രഹിച്ചവരെ ഓപ്പണ്‍ഹൈമറിന്റെ ഈ നിലപാട് രോഷാകുലരാക്കി.
ഒരു ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരില്‍ ഓപ്പന്‍ഹൈമറിന് ഏറെ പഴി കേള്‍ക്കണ്ടതായി വന്നിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണം 1954-ല്‍ അദ്ദേഹത്തെ ആറ്റോമിക് എനര്‍ജി കമ്മീഷന്‍ മേധാവി സ്ഥാനത്ത് നിന്നും നീക്കുകയും അദ്ദേഹത്തിന് നല്‍കിയിരുന്ന എല്ലാ സുരക്ഷകളും പിന്‍വലിക്കുകയും ചെയ്തു. 1963-ല്‍ പ്രഗത്ഭനായ ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന് അര്‍ഹിക്കുന്ന ആദരം നല്‍കിയില്ലെന്ന കുറ്റബോധം നീക്കാനായി അമേരിക്ക അദ്ദേഹത്തിന് എന്റികോ ഫെര്‍മി അവാര്‍ഡ് നല്‍കി. 1967ല്‍ അര്‍ബുദബാധയെ തുടര്‍ന്ന് ന്യൂജേഴ്‌സിലെ പ്രിന്‍സ്റ്റണില്‍ ഓപ്പന്‍ഹൈമര്‍ എന്ന പ്രതിഭയുടെ നാടകീയ ജീവിതത്തിന് തിരശ്ശീല വീണു.
ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍
ലോകം മുഴുവന്‍ ആണവ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജൂലൈ 21ന് ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ എന്ന സിനിമ പുറത്തിറങ്ങാനൊരുങ്ങുന്നത്. ഓപ്പണ്‍ഹൈമറിന്റെ കണ്ടുപിടിത്തങ്ങള്‍ ലോകഗതിയെ തന്നെ മാറ്റിമറിച്ചവയാണ്. ശക്തിയുടെ അടയാളമായി ലോകരാജ്യങ്ങള്‍ ആണവായുധങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരം തുടങ്ങിയത് അതിന് ശേഷമാണ്. ഓപ്പണ്‍ഹൈമറിന്റെ ജീവിതവും ശാസ്ത്രത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളും കാണിക്കുക വഴി ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള മുഖ്യസ്ഥാനം ലോകത്തെ ഓര്‍മ്മപ്പെടുത്തുക മാത്രമല്ല നോളന്‍ സിനിമയിലൂടെ ഉദ്ദേശിക്കുന്നത്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജനതയ്ക്ക് ഉണ്ടായിരിക്കേണ്ട ശാസ്ത്രാവബോധവും ഈ നൂറ്റാണ്ടിലെ സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അറിവും സംബന്ധിച്ച ചോദ്യങ്ങളിലേക്കും ഈ സിനിമ പ്രേക്ഷകരെ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി താന്‍ ഭഗവദ്ഗീത വായിച്ചിരുന്നുവെന്നാണ് സിനിമയില്‍ ഓപ്പണ്‍ഹൈമറിനെ അവതരിപ്പിക്കുന്ന കിലിയന്‍ മുര്‍ഫി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വളരെ മനോഹരവും പ്രചോദനാത്മകവുമായ ഗ്രന്ഥമാണ് ഭഗവദ്ഗീതയെന്നും മുര്‍ഫി പറഞ്ഞു.
Discussion about this post