ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തെ പിന്തുണക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. കേന്ദ്രം ഭരിക്കേണ്ടത് സുശക്തമായ സർക്കാരാണ്. അതിനുവേണ്ടി ദുർബല വിഭാഗം തന്റെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്നും അവർ അഭ്യർത്ഥിച്ചു.
വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒരു മുന്നണികളുടെയും ഭാഗമാകില്ല. വരാനിരിക്കുന്ന രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന തിരഞ്ഞെടുപ്പുകളിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കി.
പഞ്ചാബിലും ഹരിയാനയിലും വ്യവസ്ഥകൾക്ക് വിധേയമായി പ്രാദേശിക പാർട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്നും മായാവതി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിനൊപ്പം നിൽക്കില്ലെന്ന മായാവതിയുടെ തീരുമാനം കോൺഗ്രസിനും കൂട്ടർക്കും തിരിച്ചടിയായി. സഖ്യത്തിൽ ദളിതരുടെയും പിന്നാക്കക്കാരുടെയും മുഖമായി മായാവതിയെ അവതരിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ഇതോടെ അവസാനമായി.
Discussion about this post