കോട്ടയം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ മാറ്റം വരുത്തി. വിലാപയാത്രയിലേക്കും പൊതുദർശനത്തിലേക്കും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തിയതോടെയാണ് സംസ്‌കാര ചടങ്ങുകളുടെ സമയം മാറ്റിയത്. പുതുപ്പള്ളി പള്ളിയിൽ രാത്രി 7.30 സംസ്‌കാരം നടക്കും.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സംസ്‌കാരച്ചടങ്ങുകൾ രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഭൗതികശരീരം ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദർശനത്തിന് വെയ്ക്കും.
വൈകീട്ട് 4:30ന് തറവാട്ടിൽ നിന്ന് ഭൗതികദേഹം പുതിയ വീട്ടിലേക്ക് പൊതുദർശനത്തിന് എത്തിക്കും. അതിനുശേഷം ആറരയ്ക്ക് പുതിയ വീട്ടിൽ പ്രാർഥന നടക്കും. തുടർന്ന് ഏഴ് മണിക്ക് വീട്ടിൽ നിന്ന് പുതുപ്പള്ളി പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകും.
രാത്രി 7:30ന് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാര ശുശ്രൂഷകൾക്ക് മുന്നോടിയായുള്ള പ്രാർഥനകൾ ആരംഭിക്കും. ഇതിനുശേഷമാകും സംസ്‌കാരച്ചടങ്ങുകൾ നടക്കുക. തിരക്ക് വർദ്ധിച്ചാൽ ചടങ്ങുകളിൽ വീണ്ടും മാറ്റംവരുത്തിയേക്കും എന്നാണ് സൂചന.
Discussion about this post