കരിങ്കടൽ ധാന്യ കരാറിൽ നിന്ന് റഷ്യ പിന്മാറിയതോടെ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ്,ചോളം എന്നിവയുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗോതമ്പ്, ചോളം തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ ലോകത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഉക്രൈൻ.
യുദ്ധത്തിനിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധാന്യങ്ങൾ കയറ്റി അയയ്ക്കാൻ ഉക്രൈന് കഴിഞ്ഞിരുന്നത് കരിങ്കടൽ വഴിയുള്ള സുരക്ഷിതമായ പാതയിലൂടെയാണ്. കരിങ്കടൽ വഴി ഉക്രേനിയൻ തുറമുഖത്ത് പ്രവേശിക്കുന്നതും പുറത്തേക്ക് വരുന്നതുമായ കപ്പലുകളൊന്നും ആക്രമിക്കപ്പെടില്ലെന്ന് റഷ്യ ഉറപ്പ് നൽകിയിരുന്ന കരാറായിരുന്നു കരിങ്കടൽ ധാന്യ കരാർ. റഷ്യ – ഉക്രൈൻ യുദ്ധം രൂക്ഷമായിരുന്ന സമയത്ത് ആഗോളതലത്തിൽ ഭക്ഷ്യധാന്യ പ്രതിസന്ധി നേരിട്ടപ്പോൾ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ കരാർ ആയിരുന്നു ഇത് . ഇപ്പോൾ ഈ കരാറിൽ നിന്നും റഷ്യ പിന്മാറിയത് ആഗോള ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന നടപടി ആയി മാറുകയാണ്.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ റഷ്യ ഉക്രേനിയൻ തുറമുഖങ്ങൾ ആക്രമിക്കുകയും ചരക്കുനീക്കം തടയുകയും ചെയ്തപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയർന്നിരുന്നു. തുടർന്ന് ഐക്യരാഷ്ട്രസഭയുടെയും തുർക്കിയുടെയും ശ്രമഫലമായാണ് കരിങ്കടൽ ധാന്യ കരാറിന് റഷ്യ വഴങ്ങുന്നത്.
റഷ്യ-ഉക്രെയ്ൻ യുദ്ധം രൂക്ഷമാക്കിയ ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കുക, കരിങ്കടൽ ഇടനാഴിയിലൂടെ കയറ്റുമതി ചെയ്യാൻ ധാന്യം കൊണ്ടുപോകുന്ന ഉക്രേനിയൻ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര അനുവദിക്കുക എന്നിവയായിരുന്നു കരിങ്കടൽ ധാന്യ കരാറിന്റെ ലക്ഷ്യം.
കഴിഞ്ഞദിവസം യൂറോപ്യൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഗോതമ്പ് വില മുൻ ദിവസത്തേക്കാൾ ഒമ്പത് ശതമാനം ഉയർന്ന് ടണ്ണിന് 284 ഡോളറിലെത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത് . ചോളത്തിന്റെ വിലയും അഞ്ച് മുതൽ നാല് ശതമാനം വരെ ഉയർന്നിട്ടുണ്ട്. റഷ്യയുടെ ഈ തീരുമാനം ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥയെ കൂടുതൽ വഷളാക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ദാരിദ്രരായ ആളുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ വക്താവ് ആദം ഹോഡ്ജ് വ്യക്തമാക്കി.
Discussion about this post