ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഹുയ്രെം ഹെറോദാസ് മെയ്തിയുടെ വീടിന് അജ്ഞാതർ തീവെച്ചു. കഴിഞ്ഞ രാത്രിയായിരുന്നു ആൾക്കൂട്ടം ഇയാളുടെ വീട് അഗ്നിക്കിരയാക്കിയത്. മെയ്തിയുടെ അറസ്റ്റിന് പിന്നാലെയായിരുന്നു സംഭവം.
സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പച്ച ഷർട്ട് ധരിച്ചു നിന്നയാളാണ് ഹുയ്രെം. കേസിൽ ഇയാളെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. വീഡിയോ പുറത്തുവന്ന് 48 മണിക്കൂറിനുള്ളിലായിരുന്നു അറസ്റ്റ്.
അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിൽ അന്വേഷണം ശക്തമാക്കാൻ നിർദേശം നൽകിയതായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ് അറിയിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവം രാജ്യത്തിന് അപമാനകരമാണെന്നും കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടില്ലെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവത്തിൽ മണിപ്പൂർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗും അറിയിച്ചിരുന്നു.
Discussion about this post