ഇസ്ലാമബാദ്: പാക് അധീന കശ്മീർ പാർലമെന്റിൽ ഇന്ത്യാ വിരുദ്ധ പ്രസംഗവുമായി കൊടും ഭീകരൻ യാസീൻ മാലിക്കിന്റെ മകൾ റസിയ സുൽത്താൻ. എഴുതി തയ്യാറാക്കിയ പ്രസംഗത്തിലൂടെ കടുത്ത വിദ്വേഷ പ്രചാരണമാണ് 11 വയസ്സുകാരിയായ പെൺകുട്ടി നടത്തുന്നത്.
കശ്മീരിൽ ഇസ്ലാമിക ഭീകരവാദം പ്രചരിപ്പിക്കുകയും അതുവഴി നിരവധി പേരുടെ മരണത്തിന് കാരണക്കാരനാകുകയും ചെയ്ത യാസീൻ മാലിക് നിഷ്കളങ്കനും നിരപരാധിയുമാണെന്ന് പ്രസംഗത്തിൽ റസിയ പറയുന്നു. ആസാദി എന്ന മുദ്രാവാക്യം പാക് അധീന കശ്മീരിൽ മാത്രമല്ല, ജമ്മു കശ്മീരിലും മുഴക്കണമെന്നും റസിയ പ്രസംഗത്തിൽ ആവശ്യപ്പെടുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി തെറ്റാണെന്നും റസിയ പറയുന്നു.
റസിയയുടെ പ്രസംഗം സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ തോതിലാണ് പാകിസ്താൻ പ്രചരിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസംഗം പാകിസ്താൻ ആയുധമാക്കുന്നത്.
കശ്മീർ താഴ്വരയിൽ ഭീകരവാദ പ്രവർത്തനങ്ങളും വിഘടനവാദവും പ്രചരിപ്പിച്ചതിന് 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട് നിലവിൽ ജയിലിൽ കഴിയുകയാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവായ യാസീൻ മാലിക്. ഇയാളുടെ ജീവപ്ര്യന്തം വധശിക്ഷയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിച്ചിരിക്കുകയാണ് എൻ ഐ എ.
Discussion about this post