ന്യൂഡൽഹി: പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തിയ കോൺഗ്രസ് അംഗങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. മണിപ്പൂർ പ്രശ്‌നത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഇരുസഭകളിലും ഉന്നയിച്ച കോൺഗ്രസ് പ്രവർത്തകർ സഭയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്തിരുന്നു.
രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ അയോഗ്യനാക്കിയതിൽ ആണോ കോൺഗ്രസ് പ്രവർത്തകർ സഭയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് അനുരാഗ് ഠാക്കൂർ ചോദിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമവും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
മണിപ്പൂരിലെ സ്ഥിതിഗതികളെ സംബന്ധിച്ച ചർച്ചകളിൽ നിന്നും സംവാദങ്ങളിൽ നിന്നും പ്രതിപക്ഷ പാർട്ടികൾ ഒഴിവു കഴിവുകൾ പറഞ്ഞ് പിൻമാറുന്നു. തങ്ങളുടെ നേതാവ് സഭയുടെ ഭാഗമല്ലാത്തതുകൊണ്ടാണോ അവർ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് എന്നും അനുരാഗ് ഠാക്കൂർ ചോദിച്ചു.
മണിപ്പൂരിൽ നാല് പുരുഷന്മാർ ചേർന്ന് രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിയിരുന്നു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാകുകയും ചെയ്തു.നിരവധി ആളുകൾ വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ ഒരു കുറ്റവാളി പോലും രക്ഷപ്പെടില്ല. സ്ത്രീകൾക്കെതിരെ നടന്ന ഈ കുറ്റകൃത്യം ഒരിക്കലും ക്ഷമിക്കില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. സ്ത്രീകളെ അപമാനിച്ച സംഭവം രാജ്യത്തെ അപമാനിച്ചതിന് തുല്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌സാഥ് സിംഗും പ്രതികരിച്ചു.
സംഭവത്തിൽ നാല് പ്രതികളെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post