തിരുവനന്തപുരം: മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗായിക മൃദുല വാര്യർ. പുരസ്‌കാരത്തിന് അർഹയാക്കിയ പാട്ടിൽ നിന്നും പാടാൻ പറ്റില്ലെന്ന് കണ്ട് പിന്മാറാൻ തുനിഞ്ഞിരുന്നു. സംഗീത സംവിധായകൻ എം ജയചന്ദ്രനായിരുന്നു ധൈര്യം തന്നത് എന്നും മൃദുല വാര്യർ വ്യക്തമാക്കി.
പുരസ്‌കാരം ലഭിച്ചതിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമുണ്ട്. കേരള സർക്കാരിന്റെ വലിയൊരു അംഗീകാരമാണ് തന്നെ തേടി എത്തിയിരിക്കുന്നത്. ദൈവത്തോട് നന്ദി പറയുന്നു. ഗുരുക്കന്മാർക്കും മാതാപിതാക്കൾക്കും പാട്ടിനെ സ്‌നേഹിച്ച എല്ലാ മലയാളികൾക്കും നന്ദി പറയുന്നു. എല്ലാറ്റിനുമപ്പുറത്തേക്ക് എം. ജയചന്ദ്രനോടാണ് തീർത്താൽ തീരാത്ത നന്ദിയുള്ളത്.
ഈ ഗാനത്തെ വിശ്വസിച്ച് തന്റെ കയ്യിൽ ഏൽപ്പിച്ചത് ജയചന്ദ്രനാണ്. റെക്കോർഡിംഗിന്റെ സമയത്ത് തന്നെ കൊണ്ട് ഈ പാട്ടുപാടാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ജയചന്ദ്രൻ ധൈര്യം നൽകുകയായിരുന്നു. പാടാൻ പറ്റുമെന്ന് പറഞ്ഞ് ശക്തി തന്നു. അതെനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു അതെന്നും മൃദുല പ്രതികരിച്ചു.
2022 ലെ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആയിരുന്നു വാർത്താ സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിലെ മയിൽപീലി ഇളകുന്നു കണ്ണാ എന്ന ഗാനത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.
Discussion about this post