ബംഗളൂരു : നന്ദിനി പാലിന് കർണാടകയിൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഇതോടെ 39 രൂപയായിരുന്ന ഒരു ലിറ്റർ പാൽ ഇനിമുതൽ 43 രൂപ ആയിരിക്കും. നന്ദിനി പാലിന് ലിറ്ററിന് 5 രൂപ കൂട്ടണമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞവർഷമായിരുന്നു നന്ദിനി ലിറ്ററിന് രണ്ട് രൂപ വർദ്ധിപ്പിച്ചിരുന്നത്. ഈ വർഷം വീണ്ടും അഞ്ചു രൂപ കൂട്ടണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ബിജെപി സർക്കാർ അധികാരത്തിലിരുന്ന സമയത്ത് പാൽവില അഞ്ചു രൂപ കൂട്ടണമെന്ന കർണാടക മിൽക്ക് ഫെഡറേഷന്റെ ആവശ്യം തള്ളുകയായിരുന്നു. പിന്നീട് രണ്ടു രൂപ കൂട്ടാൻ അനുവാദം നൽകി. ഇപ്പോൾ സർക്കാർ മാറിയതോടെയാണ് വീണ്ടും
മൂന്നു രൂപ വർദ്ധിപ്പിച്ചിരിക്കുന്നത്.
39 രൂപ ഉണ്ടായിരുന്ന നന്ദിനി ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിച്ചിരുന്ന പാലായിരുന്നു. എന്നാൽ കർഷകർക്ക് ഉയർന്ന ചെലവ് താങ്ങാൻ കഴിയുന്നില്ല എന്നും പാൽസംഭരണം ഗണ്യമായി കുറഞ്ഞു എന്നും പരാതികൾ ഉയർന്നിരുന്നു. അതിനാൽ തന്നെ വില വർദ്ധിപ്പിക്കാൻ കർണാടക മിൽക്ക് ഫെഡറേഷന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. നിലവിൽ കൂട്ടിയിരിക്കുന്ന മൂന്നു രൂപ കർഷകരുടെ ആനുകൂല്യങ്ങളിലേക്ക് നൽകുമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ അറിയിച്ചു.
Discussion about this post