ഇൻഡോനേഷ്യയിലെ ടോമോഹോൺ എക്‌സ്ട്രീം മാർക്കറ്റ് നായ്ക്കളുടെയും പൂച്ചകളുടെയും മാംസത്തിന്റെ വിൽപ്പന നിർത്തി. ഇതോടെ ഇൻഡോനേഷ്യയിൽ നായ, പൂച്ച മാംസങ്ങൾ വിൽക്കാത്ത ആദ്യ മാർക്കറ്റ് ആയി ടോമോഹോൺ എക്‌സ്ട്രീം മാർക്കറ്റ് മാറും. മൃഗാവകാശ സംഘടനകളുടെ വർഷങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇൻഡോനേഷ്യയിൽ ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കുന്നത്.
ടോമോഹോണിലെ മേയർ വ്യാപാരം നിരോധിക്കാൻ ചട്ടം പുറപ്പെടുവിച്ചതോടെ ടോമോഹോൺ എക്‌സ്ട്രീം മാർക്കറ്റിലെ ശേഷിക്കുന്ന ആറ് നായ, പൂച്ച ഇറച്ചി വ്യാപാരികൾ കഴിഞ്ഞ വെള്ളിയാഴ്ച വിൽപ്പന നിർത്താനുള്ള കരാറിൽ ഒപ്പുവച്ചു. “ടോമോഹോണിൽ നായയുടെയും പൂച്ചയുടെയും മാംസം കഴിക്കുന്നതിലുള്ള ആളുകളുടെ താൽപ്പര്യം കുറയ്ക്കുന്നതിനുള്ള മാർഗമാണ് വിപണികളിൽ വിൽക്കുന്നത് നിർത്തുക എന്നുള്ളത് .” എന്നാണ് ഈ പുതിയ തീരുമാനത്തെക്കുറിച്ച് ടോമോഹോൺ നഗരത്തിന്റെ റീജിയണൽ സെക്രട്ടറി എഡ്വിൻ റോറിംഗ് വ്യക്തമാക്കിയത്.
ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണലും പ്രാദേശിക സംഘടനകളായ ആനിമൽ ഫ്രണ്ട്സ് മനാഡോ ഇൻഡോനേഷ്യ ഗ്രൂപ്പുകളും ചേർന്ന് നടത്തിയ മാസങ്ങൾ നീണ്ട പ്രചാരണത്തിനു ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനം ഇൻഡോനേഷ്യയിൽ നടപ്പിലാക്കുന്നത്. ഓരോ വർഷവും മനുഷ്യ ഉപഭോഗത്തിനായി ഒരു ദശലക്ഷത്തിലേറെ നായ്ക്കളെയും പൂച്ചകളെയും ഇൻഡോനേഷ്യയിൽ കൊല്ലുന്നുണ്ടെന്നാണ് കണക്ക്. വൈകാതെ തന്നെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും നിരോധനം വ്യാപിപ്പിക്കുമെന്നാണ് മൃഗസ്നേഹികൾ പ്രതീക്ഷിക്കുന്നത്.
Discussion about this post