ടെഹ്‌റാൻ: ആഗോള എണ്ണ വിപണിയുടെ നെഞ്ചിടിപ്പ് കൂട്ടി ഹോർമുസ് കടലിടുക്കിൽ ഇറാൻ കടൽ മൈനുകൾ (Sea Mines) വിതറിയതായി റിപ്പോർട്ട്. യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന ദുർബലമായ വെടിനിർത്തലിനിടയിലാണ് ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഈ നീക്കം പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്കിലെ പ്രധാന കപ്പൽ പാതയിൽ ‘അപകട മേഖല’ (Danger Zone) രേഖപ്പെടുത്തിയ ഭൂപടങ്ങൾ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നിം, ഇസ്ന (ISNA) എന്നിവ പുറത്തുവിട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഈ മേഖലയിൽ മൈനുകൾ പാകിയതായാണ് സൂചന. ഇതോടെ അന്താരാഷ്ട്ര കപ്പലുകൾ തങ്ങളുടെ പാത മാറ്റി ഇറാൻ തീരത്തോട് ചേർന്ന് സഞ്ചരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ലോകത്തെ എണ്ണ-വാതക വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയിലെ തടസ്സം ആഗോള സാമ്പത്തിക രംഗത്ത് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
അതേസമയം, ഇറാന്റെ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഒരു ‘യഥാർത്ഥ കരാർ’ ഉണ്ടാകുന്നത് വരെ അമേരിക്കൻ സൈന്യം പിന്മാറില്ലെന്ന് ട്രംപ് വ്യക്തമാക്കി. “ഹോർമുസ് കടലിടുക്ക് സുരക്ഷിതമായിരിക്കും, ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ല” – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ കരാർ ലംഘിച്ചാൽ വിനാശകരമായ സൈനിക നീക്കം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും പലയിടത്തും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ലബനനിൽ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ആക്രമണം വെടിനിർത്തൽ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുമ്പോൾ, ഈ കരാർ ലബനന് ബാധകമല്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേലും ട്രംപും. ഇതോടെ പശ്ചിമേഷ്യ വീണ്ടും ഒരു മഹായുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.











