ഐപിഎൽ 2026-ൽ ഈഡൻ ഗാർഡൻസിൽ നടന്ന കെകെആർ – ലഖ്‌നൗ മത്സരത്തിൽ അംപയറുടെ വിവാദ തീരുമാനം ചർച്ചയാകുന്നു. കൊൽക്കത്ത ഓപ്പണർ ഫിൻ അലനെ പുറത്താക്കാൻ ലഖ്‌നൗ സ്പിന്നർ ദിഗ്‌വേഷ് രതി എടുത്ത ക്യാച്ചാണ് സംശയത്തിന്റെ നിഴലിലായത്. ഫീൽഡറുടെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയെന്ന് വ്യക്തമായിട്ടും തേർഡ് അംപയർ വിക്കറ്റ് അനുവദിച്ചതാണ് ആരാധകരെയും മുൻ താരങ്ങളെയും ചൊടിപ്പിച്ചത്.
കൊൽക്കത്ത ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറിൽ പ്രിൻസ് യാദവിന്റെ പന്തിൽ ഫിൻ അലൻ തേർഡ് മാൻ ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ദിഗ്‌വേഷ് രതി ക്യാച്ചെടുത്തു. പന്ത് കൈക്കലാക്കിയ ശേഷം താരത്തിന്റെ ഷൂ ബൗണ്ടറി റോപ്പിൽ തട്ടിയെന്നും ആ പരസ്യ ബോർഡ് അനങ്ങുന്നത് കണ്ടെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കാതെ തേർഡ് അംപയർ ഔട്ട് വിളിക്കുകയായിരുന്നു.
മുൻ ആർസിബി താരം ശ്രീവത്സ ഗോസ്വാമി ഉൾപ്പെടെയുള്ളവർ അംപയറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. “അതൊരു സിക്സർ അല്ലായിരുന്നോ? ഫീൽഡറുടെ കാൽ പരസ്യ ബോർഡിൽ തട്ടുന്നതും അത് ചലിക്കുന്നതും വ്യക്തമായി കാണാമായിരുന്നു,” – ഗോസ്വാമി എക്സിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ അംപയർക്കെതിരെ വൻ ട്രോൾ മഴയാണ് പെയ്യുന്നത്. ദൃശ്യങ്ങൾ പരിശോധിക്കാൻ സമയം കളയാതെ തിരക്ക് പിടിച്ച് തീരുമാനമെടുത്ത അംപയറുടെ നിലവാരത്തെ പലരും ചോദ്യം ചെയ്തു. വിചിത്രമെന്നു പറയട്ടെ, അജിങ്ക്യ രഹാനെയോ ഫിൻ അലനോ ഈ തീരുമാനത്തിനെതിരെ ഗ്രൗണ്ടിൽ വെച്ച് ശക്തമായ അപ്പീൽ നൽകാൻ തയ്യാറായില്ല. എങ്കിലും മത്സരത്തിന്റെ ഗതിയെ തന്നെ ബാധിച്ചേക്കാവുന്ന ഈ പിഴവ് വലിയ വിവാദമായി തുടരുകയാണ്. മത്സരത്തിൽ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റൻ റിഷഭ് പന്ത് കൊൽക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
🚨 A CONTROVERSIAL DECISION BY UMPIRE 🚨
Digvesh Rathi catch Finn Allen in boundary line. It’s clearly touch his feet in boundary line. But umpire gives out. Clearly not out. Om field Umpire should sent this decision to third umpire. Poor Umpiring. pic.twitter.com/xLK9btwoYv
— VIKAS (@Vikas662005) April 9, 2026










